അമേരിക്കയുമായി സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി എവിടെയെന്ന ചോദ്യം ആഗോളതലത്തിൽ സജീവമാകുന്നു. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ വീഡിയോ, ഓഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ഇത് ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിനിടയിലും സൈന്യത്തിനിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തിൽ മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതിനുശേഷം അദ്ദേഹം പൊതുരംഗത്ത് വന്നിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോൾ രാജ്യത്തെ അന്തിമ തീരുമാനമെടുക്കേണ്ട നേതാവിന്റെ അസാന്നിധ്യം ചർച്ചകളുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചിട്ടുണ്ട്.



