2024 ലെ വഖഫ് ഭേദഗതി ബില്ലിനെതിരെ ജന്തര്‍ മന്തറില്‍ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) നടത്തിയ പ്രതിഷേധത്തെ അപലപിച്ച് ഡെല്‍ഹി സംസ്ഥാന ഹജ്ജ് കമ്മിറ്റി. പുതിയ വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ ആദ്യ ബില്‍ വായിച്ചു നോക്കണമെന്ന് ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൗസര്‍ ജഹാന്‍ പറഞ്ഞു. വഖഫ് നടത്തിപ്പില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന് ഡെല്‍ഹി ഹജ്ജ് കമ്മറ്റി പറഞ്ഞു. 

എംപി അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെ പ്രധാന പാര്‍ട്ടികളിലെ എല്ലാ അംഗങ്ങളും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) ഭാഗമാണെന്നും പാര്‍ലമെന്റില്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ എതിര്‍പ്പുകള്‍ ഉന്നയിക്കാമെന്നും ജഹാന്‍ പറഞ്ഞു. എഐഎംപിഎല്‍ബി, ബില്‍ വായിച്ചു തീര്‍ത്തോ എന്നും ജഹാന്‍ ആരാഞ്ഞു.

‘ഒന്നാമതായി, ഈ പ്രതിഷേധത്തിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല? എല്ലാ പ്രധാന പാര്‍ട്ടികളെയും ജെപിസിയില്‍ ഉള്‍പ്പെടുത്തി. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഒവൈസിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അതിനായി പാര്‍ലമെന്റ് ഉണ്ട് – പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച നടത്തുക. പ്രതിഷേധിക്കുന്നവരോട്, അവര്‍ യഥാര്‍ത്ഥത്തില്‍ ബില്ലിനെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്ന് ഞാന്‍ അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് വായിക്കാന്‍ തയ്യാറല്ല, ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ മോശമായി പെരുമാറാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഈ ഏകപക്ഷീയത നടപ്പാവില്ല,’ കൗസര്‍ ജഹാന്‍ പറഞ്ഞു.