ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസ മുനമ്പിലെ ഒരു തപാൽ ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഇവിടെ അഭയം പ്രാപിച്ച 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ വ്യാഴാഴ്ച മുനമ്പിൽ മാത്രം മരിച്ചവരുടെ എണ്ണം 66 ആയി.
14 മാസമായി തുടരുന്ന സംഘർഷത്തിൽ ഒരു കുറവും വരാത്തതിനാൽ, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ നുസെറാത്ത് ക്യാമ്പിലെ തപാൽ കേന്ദ്രത്തിൽ അഭയം തേടുകയായിരുന്നു. ആക്രമണത്തിൽ സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.