വരും ദിവസങ്ങളില്‍ ഇറാഖ് കേന്ദ്രമാക്കി ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേലി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. നവംബര്‍ 5 ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമണം ഉണ്ടാവാനാണ് സാധ്യതയെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘടന പറയുന്നു.

ഇറാഖില്‍ നിന്ന് ധാരാളം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങള്‍ മുഖേന ആക്രമണം നടത്തുന്നത് ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്കെതിരായ മറ്റൊരു ഇസ്രായേല്‍ ആക്രമണം ഒഴിവാക്കാന്‍ ടെഹ്റാന്‍ നടത്തുന്ന ശ്രമമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേലും ഇറാനും നിരവധി സൈനിക ആക്രമണങ്ങള്‍ പരസ്പരം നടത്തിക്കഴിഞ്ഞു. സൈനിക കേന്ദ്രങ്ങളാണ് ഈ ആക്രമണങ്ങളില്‍ ലക്ഷ്യമിട്ടത്.

ഒക്ടോബര്‍ 1 ന് ഇസ്രായേലിനെതിരെ 200-ലധികം മിസൈലുകള്‍ ഇറാന്‍ തൊടുത്തിരുന്നു. ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച, ഇസ്രായേല്‍ സൈനിക ജെറ്റുകള്‍ ടെഹ്റാന് സമീപമുള്ള മിസൈല്‍ ഫാക്ടറികളിലും മറ്റ് സ്ഥലങ്ങളിലും പടിഞ്ഞാറന്‍ ഇറാനിലും ആക്രമണം നടത്തി.