ടെഹ്റാൻ: ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ കനക്കുമ്പോഴും, ഇറാൻ തങ്ങളുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ അത്യാധുനിക മിസൈലുകൾ ഇതുവരെ പ്രയോഗിക്കാത്തത് പ്രതിരോധ വിദഗ്ധരെ അമ്പരപ്പിക്കുന്നു. ഇറാന്റെ ആയുധപ്പുരയിലെ കരുത്തുറ്റ ഖാസിം ബാസിർ (Qassem Basir), ഇതിമാദ് (Etemad), ഫത്താ-2 (Fattah-2) തുടങ്ങിയ മിസൈലുകൾ എവിടെയാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മിസൈൽ ശേഖരത്തിലെ ഏറ്റവും അപകടകാരികളായ മിസൈലുകളാണ് ഇവയെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ഇറാൻ ഖാസിം ബാസിർ മിസൈലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ശത്രുക്കൾ എവിടെയാണെങ്കിലും കൃത്യമായി തകർക്കാൻ ശേഷിയുള്ളതാണെന്ന് അന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. 500 കിലോ ഗ്രാം ഭാരമുള്ള പോർമുന വഹിക്കാൻ ശേഷിയുള്ള ഇതിലെ ‘ഒപ്റ്റിക്കൽ ഗൈഡൻസ്’ സംവിധാനത്തെ ഇലക്ട്രോണിക് വാർഫയർ സംവിധാനങ്ങളിലൂടെ തടസ്സപ്പെടുത്താൻ സാധിക്കില്ല. എന്നാൽ, യുദ്ധം തുടങ്ങി ഒരു മാസമായിട്ടും ഈ മിസൈൽ യുദ്ധമുഖത്ത് കണ്ടിട്ടില്ല.
അതിനൂതന മിസൈലുകൾ ഇറാൻ മാറ്റിവെച്ചിരിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ ഇതുവരെ പൂർണ്ണമായി പ്രവർത്തനസജ്ജമാകാത്തതോ അല്ലെങ്കിൽ ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമാകുന്ന അവസാന ഘട്ടത്തിലേക്ക് കരുതിവെച്ചിരിക്കുന്നതോ ആകാം. പുതിയ മിസൈലുകളുടെ എണ്ണം പരിമിതമായതും ഒരു കാരണമാകാമെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു.
തടയാൻ അതീവ പ്രയാസകരമായ ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ സാങ്കേതികവിദ്യയുള്ള ഫത്താ-2, 1,700 കിലോ മീറ്റർ ദൂരപരിധിയുള്ള ഇതിമാദ്, ചുരുങ്ങിയ ദൂരപരിധിയുള്ളൽ അതിവേഗം ദിശമാറാൻ കഴിയുന്ന റാദ്-500 (Raad-500) എന്നിവയും ഇതുവരെ ഇറാൻ യുദ്ധമുഖത്ത് പ്രയോഗിച്ചിട്ടില്ല. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ പഴയ മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചിരുന്നത്. പിന്നീട് സെജ്ജിൽ (Sejjil), രണ്ട് ടൺ ഭാരമുള്ള പോർമുനകൾ വഹിക്കുന്ന ഖോറംഷഹർ (Khorramshahr), ഒരു ടൺ ഭാരം വഹിക്കുന്ന ഖൈബർ ഷെക്കാൻ (Kheibar Shekan) എന്നിവ ഉപയോഗിച്ചു തുടങ്ങി. അടുത്തിടെ ഇറാനിൽനിന്ന് ഏകദേശം 4,000 കിലോ മീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാൻ ഖോറംഷഹർ മിസൈലുകൾ തൊടുത്തുവിട്ടത് വിദഗ്ധരെ ഞെട്ടിച്ചിരുന്നു. മിസൈലിലെ പോർമുനയുടെ ഭാരം കുറച്ച് ദൂരപരിധി വർദ്ധിപ്പിച്ചാകാം ഇറാൻ ഇത് സാധ്യമാക്കിയതെന്ന് കരുതപ്പെടുന്നു.
ഇറാന്റെ മിസൈൽ പ്രഹരശേഷി കുറയ്ക്കാൻ ഇസ്രയേലും അമേരിക്കയും നിരന്തരം ശ്രമിക്കുന്നുണ്ട്. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ കണക്കനുസരിച്ച് ഇറാന്റെ 470 മിസൈൽ ലോഞ്ചറുകളിൽ ഏകദേശം 200 എണ്ണം ഇതിനകം തകർക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, ഇസ്രയേലിലെ ഹൈഫ റിഫൈനറിയിലും ഖത്തറിലെ ഗ്യാസ് പ്ലാന്റിലും ഇറാൻ വിജയകരമായി ആക്രമണം നടത്തി. വലിയ മിസൈൽ ശേഖരം കൈവശമുള്ള ഇറാൻ, വിനാശകാരികളായ ആയുധങ്ങൾ എപ്പോൾ പുറത്തെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാവി.



