നിലവിലെ വെടിനിര്‍ത്തല്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസില്‍ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക്, ദക്ഷിണ അറേബ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് യു.എസ് നീക്കം.

ഹോര്‍മുസ് നിയന്ത്രിക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന അതിവേഗ ആക്രമണ ബോട്ടുകള്‍, മൈനുകള്‍ വിന്യസിക്കുന്ന കപ്പലുകള്‍ തുടങ്ങിയവയും യുഎസിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഹോര്‍മുസില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന ബോട്ടുകള്‍ തകര്‍ക്കാന്‍ യുഎസ് നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

യു.എസിന്റെ മൂന്നാമത്തെ വിമാനവാഹിനി കപ്പലും അതിനെ അനുഗമിക്കുന്ന യുദ്ധക്കപ്പലുകളും ഇറാന്‍ തീരത്തിന് സമീപം എത്തിയിട്ടുണ്ട്. യുഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലാണ് എത്തിയത്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ നിയന്ത്രണ പരിധിയില്‍ വ്യാഴാഴ്ച എത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു. യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ്, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്നീ വിമാനവാഹിനി കപ്പലുകള്‍ നിലവില്‍തന്നെ പശ്ചിമേഷ്യയിലുണ്ട്.