അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം ഗണ്യമായി കുറഞ്ഞു. 2025 ഓഗസ്റ്റിൽ അമേരിക്കയിലേക്ക് വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 44 ശതമാനം കുറവുണ്ടായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണിതെന്ന് റിപ്പോർട്ട് പറയുന്നു. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളിൽ മൂന്നിലൊന്ന് ഇന്ത്യക്കാരായതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുറവ് സർവകലാശാലകളെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാൻ സാധ്യതയുണ്ട്.

വിസ നടപടിക്രമങ്ങളിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളും ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമാണ്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും വിദേശ വിദ്യാർഥികളുടെ വരവിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചു. 2025ൽ യുഎസ് 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കുകളും വിസാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എല്ലാ വിദേശ അപേക്ഷകരെയും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും തുടങ്ങിയതും കാരണങ്ങളാണ്.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇന്ത്യൻ വിദ്യാർത്ഥികൾ വൻതോതിൽ യുഎസിലേക്ക് കുടിയേറുന്നുണ്ട്. എന്നാൽ ഈ വർഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 44 ശതമാനം കുറഞ്ഞു. യുഎസിലേക്ക് വരുന്ന മൊത്തം വിദേശ വിദ്യാർത്ഥികളുടെ എണ്ണം 19 ശതമാനം കുറഞ്ഞെങ്കിലും, ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ കുറവ് ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. നിലവിൽ 1.3 ദശലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികൾ യുഎസിൽ പഠിക്കുന്നുണ്ട്.