എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ്  മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. 

മണ്ഡപം സ്വദേശി ബി കാര്‍ത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആന്‍ഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ശനിയാഴ്ച  മണ്ഡപം നോര്‍ത്ത് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട 324 ട്രോളറുകളില്‍ രണ്ട് ട്രോളറുകളാണ് ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടര്‍നടപടികള്‍ക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാര്‍ബറിലേക്ക് കൊണ്ടുപോയതായി ഫിഷറീസ് വൃത്തങ്ങള്‍ അറിയിച്ചു. 

പിടിയിലായ മത്സ്യത്തൊഴിലാളികള്‍ എല്ലാവരും രാമനാഥപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരെ പിന്നീട് ഊര്‍ക്കാവല്‍തുറൈ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഡിസംബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മത്സ്യത്തൊഴിലാളികളെ ജാഫ്ന ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.