ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം കിരീടം
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണ് ഇത്. തുടർച്ചയായ രണ്ടാം തവണയും കിരീടം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
2007ൽ എം എസ് ധോണിയുടെ നേതൃത്വത്തിലും 2024ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി.
256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാൻ കഴിഞ്ഞില്ല. ഓപ്പണർ ഫിൻ അലൻ 9(7) ആണ് ആദ്യം പുറത്തായത്. രചിൻ രവീന്ദ്ര 1(2), ഗ്ലെൻ ഫിലിപ്‌സ് 5(5) മാർക് ചാപ്മാൻ 3(8) എന്നിവർ പെട്ടെന്ന് പുറത്തായതോടെ കിവീസ് പതറി. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും ആക്രമിച്ച് കളിച്ച ടിം സീഫേർട്ട് 52(26) അർദ്ധ സെഞ്ച്വറി കുറിച്ചു.

എന്നാൽ അഞ്ചാമനായി കിവീസ് വിക്കറ്റ് കീപ്പർ മടങ്ങിയതോടെ തോൽവിയും ഉറപ്പിച്ചു. പിന്നീട് ഡാരിൽ മിച്ചൽ 17(11) മിച്ചൽ സാന്റ്‌നർക്കൊപ്പം അൽപ്പനേരം പിടിച്ചുനിന്നെങ്കിലും അക്‌സറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കിവീസിന് ഒരു തിരിച്ചുവരവ് അസംഭവ്യമായി മാറുകയായിരുന്നു.
ജസ്പ്രീത് ബുംറ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് എടുത്തു. മലയാളി താരം സഞ്ജു സാംസണിന്റെ 89(49) കരുത്തിലാണ് ഇന്ത്യ പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇന്ത്യയ്ക്കായി അഭിഷേക് ശർമയും ഇഷാൻ കൃഷ്ണനും അർദ്ധ സെഞ്ച്വറി നേടി.



