പുല്‍വാമ മാതൃകയില്‍ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും തയ്യാറാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിംഗും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളില്‍, പാകിസ്താനെതിരായ സൈനിക നടപടികള്‍ക്ക് സേനാ വിഭാഗങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. എന്നിരുന്നാലും, ഈ കൂടിക്കാഴ്ചകളെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

അതിനിടെ, അതിവേഗത്തിലുള്ള ആക്രമണങ്ങള്‍ക്കായി വ്യോമസേനയുടെ അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. റഫാല്‍ വിമാനങ്ങളില്‍ നിന്ന് സ്‌കാല്‍പ്പ്, മീറ്റിയോര്‍, ഹാമ്മര്‍ തുടങ്ങിയ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ സാധിക്കും. റഫാല്‍ വിമാനങ്ങള്‍ക്ക് 450 കിലോഗ്രാം വരെ പോര്‍മുന വഹിക്കാനും 300 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആക്രമണം നടത്താനും ശേഷിയുള്ള എയര്‍-ടു-ഗ്രൗണ്ട് സ്‌കാല്‍പ്പ് മിസൈലുകള്‍ ഉപയോഗിക്കാന്‍ കഴിയും. കൂടാതെ, 120 മുതല്‍ 150 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ലക്ഷ്യമിടാന്‍ കഴിയുന്ന എയര്‍-ടു-എയര്‍ മീറ്റിയോര്‍ മിസൈലുകള്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ നേരിടാന്‍ റഫാലിന് കരുത്ത് നല്‍കും.

പടിഞ്ഞാറന്‍ മേഖലയിലെ വ്യോമതാവളങ്ങളില്‍ ഓപ്പറേഷന്‍ റെഡിനെസ്സ് പ്ലാറ്റ്ഫോമുകളുടെ എണ്ണം വ്യോമസേന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എപ്പോള്‍ വേണമെങ്കിലും പറന്നുയരാന്‍ തയ്യാറായ രണ്ടോ മൂന്നോ യുദ്ധവിമാനങ്ങള്‍ ഓരോ എയര്‍ ബേസിന് സമീപമുള്ള ഈ പ്ലാറ്റ്ഫോമുകളില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. അതിര്‍ത്തികളില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്.

നാവികസേനയും തിരിച്ചടിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി അറേബ്യന്‍ കടലില്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ എല്ലാ പ്രവര്‍ത്തനക്ഷമമായ മുന്‍നിര യുദ്ധക്കപ്പലുകളും, സമുദ്ര നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇപ്പോള്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.