ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന് പാകിസ്താൻ അറബ് രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തി. പാകിസ്താനിലെ സൗദി സ്ഥാനപതി നവാഫ് ബിൻ സയീദ് അൽ-മാൽക്കി, യുഎഇ സ്ഥാനപതി ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽ-സാബി, കുവൈത്ത് സ്ഥാനപതി നാസർ അബ്ദുൾ റഹ്മാൻ ജാസ്സർ എന്നിവരുമായി ഷരീഫ് ചർച്ച നടത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ നിലപാട് ഷരീഫ് സ്ഥാനപതിമാരെ അറിയിച്ചതായാണ് വിവരം. സൗദി അറേബ്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘർഷം കുറയ്ക്കാൻ സഹായിക്കണമെന്നും ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞതായി അറബ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, പാക് അധീന കാശ്മീരിലെ (പിഒകെ) ജനങ്ങളോട് ഭക്ഷണവും അവശ്യവസ്തുക്കളും സംഭരിക്കാൻ ഭരണകൂടം നിർദ്ദേശം നൽകി. ഇന്ത്യയുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനുവേണ്ടി തയ്യാറെടുക്കണമെന്നുമാണ് പാക് അധീന കാശ്മീർ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നിർദ്ദേശം നൽകിയത്.
നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവർ കുറഞ്ഞത് രണ്ട് മാസത്തേക്കുള്ള അവശ്യസാധനങ്ങൾ സംഭരിക്കണമെന്ന് സർവ്വകക്ഷിയോഗത്തിനു ശേഷം ചൗധരി അൻവറുൾ ഹഖ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ നീലം താഴ്‌വരയിലേക്കും നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.



