മിനിയാപാേളിസില്‍ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റെനി ഗുഡിന്റെയും അലക്‌സ് പ്രെറ്റിയുടേയും കൊലപാതകങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് എന്‍ബിസി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്ന നടപടികളിൽ തന്റെ ഭരണകൂടം “കുറച്ച് മൃദുവായ സമീപനം” സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു. ഫെഡറൽ ഏജന്റുമാർ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം.
“ഒരുപക്ഷേ കുറച്ച് കൂടി മൃദുവായ സമീപനം സ്വീകരിക്കാമെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ ശക്തമായ നിലപാട് വേണം. നാം നേരിടുന്നത് വളരെ ക്രൂരരായ കുറ്റവാളികളെയാണ്.”- ട്രംപ് പറഞ്ഞു.
മിന്നസോട്ട ഗവർണർ ടിം വാൾസ്, മിനിയാപ്പോളിസ് മേയർ ജേക്കബ് ഫ്രേ എന്നിവരുമായി സംസാരിച്ചതായും, താൻ ഗവർണറെയും മേയറെയും നേരിട്ട് വിളിച്ചുവെന്നും ട്രംപ് പറഞ്ഞു.
ജനുവരി ഏഴിനാണ് റെനി ഗുഡ് എന്ന 37 കാരിയായ വീട്ടമ്മ പരിശോധനയ്ക്കിടെ വെടിയേറ്റു മരിച്ചത്. ഇതിനു പിന്നാലെ ജനുവരി 24 നാണ് അലക്‌സ് പ്രെറ്റി ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫെഡറല്‍ ഏജന്റുമാര്‍ റെനി ഗുഡിനെയും അലക്‌സ് പ്രെറ്റിയെയും കൊലപ്പെടുത്തിയതില്‍ താന്‍ സന്തുഷ്ടനല്ലെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേർത്തു.



