ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. മരിച്ചയാള്‍ ഏത് സംസ്ഥാനത്തുള്ളയാളെന്ന് വ്യക്തമായിട്ടില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷിപ്പിന്റെ ഉടമയെ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചുവരികയാണ്. ആക്രമണമുണ്ടായത് ആരുടെ ഭാഗത്തുനിന്നെന്ന് വ്യക്തമായിട്ടില്ല. ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ആക്രമിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ കപ്പലാണെന്ന വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടില്ല. ആക്രമിക്കപ്പെട്ടത് ഇന്ത്യന്‍ കപ്പലെന്ന് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഷിപ്പില്‍ 18 അംഗ ക്രൂവാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമേല്‍പ്പിക്കാനുള്ള ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇറാന്‍ തയ്യാറായില്ല. ഇതുവരെ 551 ബലിസ്റ്റിക് മിസൈലുകളും ഇരുപത്തിയൊന്‍പത് ക്രൂയിസ് മിസൈലുകളും 2263 ഡ്രൈണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.ഇതോടെ ഇറാന്റെ ആക്രമണങ്ങളില്‍ ആകെ പരുക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്റി മുപ്പത് കഴിഞ്ഞു.