ഹെലിൻ ചുഴലിക്കാറ്റ് കരതൊട്ടിട്ട് ഒരാഴ്‌ചയ്‌ക്ക് ശേഷവും കൊടുങ്കാറ്റിൽ നാശം വിതച്ച യുഎസിൻ്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്കാണാതായ ആളുകൾക്കായി ഇപ്പോഴും രക്ഷാസംഘങ്ങൾ തിരച്ചിൽ തുടരുന്നു. ഈ മേഖലയിലെ ഒരു ദശലക്ഷത്തോളം ആളുകൾക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല.

ആറ് സംസ്ഥാനങ്ങളിലായി 215 മരണങ്ങളെങ്കിലും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,. രക്ഷാദൌത്യം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരും. നോർത്ത് കരോലിനയിൽ 98, ഫ്ലോറിഡയിൽ 19, ജോർജിയയിൽ 33, സൗത്ത് കരോലിനയിൽ 39, ടെന്നസിയിൽ 11, വിർജീനിയയിൽ 2 പേർ ഉൾപ്പെടെ മരിച്ച 202 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹെലിൻ ചുഴലിക്കാറ്റ് കാറ്റഗറി 4 ആയി ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ കഴിഞ്ഞയാഴ്ചയാണ് കരതൊട്ടത്. അത് പിന്നീട് ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുർബലമാവുകയും ജോർജിയ, കരോലിനാസ്, ടെന്നസി എന്നിവിടങ്ങളിലൂടെ നീങ്ങുകയും ശക്തമായ കാറ്റ്, മഴ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമായി ധാരാളം നാശനഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ഹെലീൻ ബാധിത മേഖലകൾ സന്ദർശിച്ചു.