ഹരിയാനയിലെ റോഹ്തക്കില്‍ കോണ്‍ഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍, പ്രതി സുഹൃത്തായ സച്ചിനെന്ന് പൊലീസ്. കൊല്ലപ്പെട്ട യുവതിയുമായി ഇയാള്‍ക്ക് 18 മാസമായി സൗഹൃദബന്ധമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.

സാമ്ബത്തിക തർക്കത്തെ തുടർന്ന് ഹിമാനിയെ പ്രതി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ‘റോഹ്തക്കിലെ വിജയ് നഗറിലുള്ള വീട്ടില്‍ ഹിമാനി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുള്ള പ്രതി പലപ്പോഴും ഇവിടെ തങ്ങുകയും ചെയ്യുമായിരുന്നു. ഫെബ്രുവരി 27 നും ഹിമാനിക്കൊപ്പം പ്രിതി അവിടെ കഴിഞ്ഞു.

പിറ്റേദിവസമായ ഫെബ്രുവരി 28ന് ഹിമാനിയുമായി പണത്തിന്റെ പേരില്‍ വഴക്കുണ്ടാവുകയും, പ്രതി യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ കൈകള്‍ കെട്ടിയ ശേഷം മൊബൈല്‍ ചാർജറിന്റെ കേബിള്‍ ഉപയോഗിച്ച്‌ കഴുത്ത് വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണും ലാപ്ടോപ്പും ഇയാള്‍ മോഷ്ടിച്ചുവെന്നും, എഡിജിപി കെ.കെ റാവു പറഞ്ഞു.

കൊലക്ക് ശേഷം പ്രതി യുവതിയുടെ മൃതശരീരം സ്യൂട്ട്കേസിലാക്കി. രാത്രി 10 മണിയോടെ മൃതദേഹമുള്ള സ്യൂട്ട്കേസുമായി ഓട്ടോയില്‍ റോഹ്തകില്‍ നിന്നും ഏതാനും കിലോമീറ്റർ സഞ്ചരിച്ച്‌ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം എത്തി. ഇവിടെ റോഡരികിലായി മൃതദേഹമുള്ള സ്യൂട്ട്കേസ് ഉപേക്ഷിച്ച്‌ പ്രതി കടന്നു കളയുകയായിരുന്നു. പ്രതി സച്ചിൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.