ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ H-1B വിസ കർശന നടപടികൾക്ക് പിന്തുണ അറിയിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് . അമേരിക്കൻ തൊഴിലാളികളെ ഒഴിവാക്കി “മൂന്നാം ലോക രാജ്യങ്ങളിലെ കുറഞ്ഞ ചെലവുള്ള ഓപ്ഷനുകൾ” തേടുന്നത് തെറ്റാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് വാൻസ് പറഞ്ഞു. കൊല്ലപ്പെട്ട വലതുപക്ഷ പ്രവർത്തകനായ ചാർളി കിർക്ക് സഹസ്ഥാപകനായ കൺസർവേറ്റീവ് വിദ്യാർത്ഥി സംഘടനയായ Turning Point USA ഞായറാഴ്ച സംഘടിപ്പിച്ച AmericaFest ൻ്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വാൻസ്.

ഈ വർഷം ആദ്യം, കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ H-1B വിസ അപേക്ഷകൾക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു. H-1B വിസ പദ്ധതി അമേരിക്കൻ ടെക്‌നോളജി മേഖല വിദേശത്തുനിന്നുള്ള നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ നൽകുന്ന രാജ്യം ഇന്ത്യയാണ്.

അതേസമയം, Alphabet-ന്റെ Googleയും Appleയും, യുഎസ് ജോലി വിസയിലുള്ള ചില ജീവനക്കാർക്ക് അന്തർദേശീയ യാത്ര ഒഴിവാക്കാൻ നിർദേശിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. എംബസികളിലെ വിസ സ്റ്റാമ്പിംഗ് അപ്പോയിന്റ്മെന്റുകൾക്ക് 12 മാസം വരെ വൈകുന്ന സാഹചര്യമുണ്ടെന്നതാണ് കാരണം. പുതിയ സോഷ്യൽ മീഡിയ പരിശോധനാ മാനദണ്ഡങ്ങളാണ് വൈകിപ്പിക്കലിന് കാരണമെന്ന് കമ്പനികളെ പ്രതിനിധീകരിക്കുന്ന കുടിയേറ്റ നിയമ സ്ഥാപനങ്ങൾ അറിയിച്ചു. അപ്പോയിന്റ്മെന്റുകൾ മാറ്റിവെച്ചാൽ ജീവനക്കാർ യുഎസിന് പുറത്തു കുടുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.