സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഈ ആഴ്ച അവസാനിപ്പിക്കുമെന്നതില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ തുണ്‍. സഭ പാസാക്കിയ ഫണ്ടിംഗ് ബില്ലില്‍ ചൊവ്വാഴ്ച അപ്പര്‍ ചേംബര്‍ 14-ാമത് വോട്ട് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഇവിടെ ഒരു ഓഫ്-റാമ്പിലേക്ക് അടുക്കുകയാണെന്ന് താന്‍ കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. 

സൗത്ത് ഡക്കോട്ട റിപ്പബ്ലിക്കന്‍ കാപ്പിറ്റോളില്‍ മാധ്യമപ്രവര്‍ത്തകരോട്‌സംസാരിക്കുകയായിരുന്നു. അതേസമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഈ അടച്ചുപൂട്ടല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ റെക്കോര്‍ഡിലെത്തും. അതായത് 2019 ലെ റെക്കോര്‍ഡ് മറികടക്കും.

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഭരണസ്തംഭനം നവംബര്‍ 4 ന് നിലവിലെ റെക്കോഡിനൊപ്പമെത്തും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവില്‍ 2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന ആടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. പ്രശ്ന പരിഹാരത്തിന് ഇതേവരെ സാധ്യത തെളിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ നിലവിലെ റെക്കോഡ് മറികടക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതോടെയാണ് ഭരണ സ്തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. 

കൂടാതെ യുഎസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യസഹായം ഉള്‍പ്പെടെയുള്ള ഫെഡറല്‍ സേവനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യസഹായ പദ്ധതിയായ എസ്എന്‍എപി തുടരുന്നതു സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് വിവരം.

എന്നാല്‍ സെനറ്റിന്റെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷിനേതാവ് ജോണ്‍ തൂന്‍ എന്നിവര്‍ക്കുമേല്‍ പരസ്യമായും ആവര്‍ത്തിച്ചും ട്രംപ് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനാണ് നിയമഭേദഗതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.

സെനറ്റില്‍ 13 തവണയാണ് ബജറ്റ് പരാജയപ്പെട്ടത്. ബജറ്റ് പാസാകാന്‍ 60 വോട്ടുകള്‍ ആവശ്യമാണ്. നിലവില്‍ 53-47 ആണ് സെനറ്റിലെ കക്ഷിനില. ആരോഗ്യ പരിചരണ സബ്സിഡികളുടെ കാലാവധി നീട്ടണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം നിരാകരിച്ച റിപ്പബ്ലിക്കന്‍ നേതാക്കള്‍, ഭരണസ്തംഭനം അവസാനിപ്പിക്കാതെ ഇതു സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന നിലപാടിലാണ്.