പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ അപ്രതീക്ഷിത കുതിപ്പ് ലോകത്തെ മറ്റൊരു വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടേക്കുമെന്ന് ഭീതി. നിലവിൽ എണ്ണയുടെ സ്പോട്ട് പ്രൈസ് ബാരലിന് 147 ഡോളറിലേക്ക് ഉയർന്നത് ആഗോള വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇത് 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മുൻപ് രേഖപ്പെടുത്തിയ നിരക്കിന് തുല്യമാണ്.

പശ്ചിമേഷ്യൻ യുദ്ധം വരും തലമുറകളുടെ ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ഗൾഫ് പര്യടനത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപുമായി കീർ സ്റ്റാർമർ നിർണ്ണായകമായ ഫോൺ സംഭാഷണം നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ പ്രായോഗികമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് ഇരു നേതാക്കളും ചർച്ച ചെയ്തു. ലോകത്തിലെ എണ്ണ – വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഇറാൻ്റെ ഭീഷണിയെത്തുടർന്ന് കപ്പൽ നീക്കം കുറഞ്ഞത് ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഈ തടസ്സങ്ങൾ നീക്കാൻ ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തോടെ സംയുക്ത പ്രതിരോധം തീർക്കാനാണ് ബ്രിട്ടൻ്റെ നീക്കം.

പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി സ്റ്റാർമർ ചർച്ച നടത്തി. ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു. ഖത്തറിന്റെ പരമാധികാരം സംരക്ഷിക്കാൻ ബ്രിട്ടൻ്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. നിലവിലെ വെടിനിർത്തൽ ഉടമ്പടി അതീവ ദുർബലമാണെന്നും വെറും വാക്കുകളിൽ ഒതുങ്ങാതെ ക്രിയാത്മകമായ നടപടികൾ ഉണ്ടായാൽ മാത്രമേ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുലരുകയുള്ളൂവെന്നും അദ്ദേഹം ദോഹയിൽ വാർത്താ ഏജൻസികളോട് പറഞ്ഞു.

എണ്ണവിലയിലെ വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും വില ഉയരുന്നതിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്താൻ ആലോചിക്കുന്ന ടോൾ സംവിധാനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടൻ വ്യക്തമാക്കി. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ ആഗോള തലത്തിൽ വലിയ തോതിലുള്ള വിലക്കയറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ അതീവ ജാഗ്രതയോടെയാണ് ഈ സാമ്പത്തിക മാറ്റങ്ങളെ നോക്കിക്കാണുന്നത്.