പനയംപാടം അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആര്‍ടിഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും അഡീഷണല്‍ കമ്മീഷണറും ഡല്‍ഹിയിലാണുള്ളത്. നാളെ താന്‍ പാലക്കാട് സന്ദര്‍ശിക്കും. നേരിട്ട് അവരുമായി സംസാരിക്കും. മന്ത്രി കൃഷ്ണന്‍കുട്ടിയുമായും മന്ത്രി മുഹമ്മദ് റിയാസുമായും കൂടിയിരുന്ന് ആലോചിച്ച് വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

വിഷയം ആഴത്തില്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കും.

ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തേണ്ട ചുമതല മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റിനാണ്. ഒരു ലിസ്റ്റ് തരാന്‍ പിഡബ്ല്യൂഡി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പനയമ്പാടത്തെ കാര്യം തന്റെ ശ്രദ്ധയില്‍ വന്നില്ല, വന്നിരുന്നുവെങ്കിലും അതില്‍ ഇടപെടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായ പ്രശ്‌നങ്ങളും പഞ്ചായത്ത് മെമ്പര്‍മാരുടെ അഭിപ്രായങ്ങളും കേട്ട ശേഷം വേണം റോഡ് ഡിസൈന്‍ ചെയ്യാനെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അവിടെ നടന്ന പ്രശ്‌നങ്ങള്‍ അവിടുത്തുകാര്‍ക്ക് അറിയാം. വിഷയത്തില്‍ ഇടപെടും. റിയാസുമായി സംസാരിച്ചിട്ടുണ്ട്. അടിയന്തിരമായി മീറ്റിങ് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘റോഡിന്റെ ഡിസൈനുമായി ബന്ധപ്പെട്ട് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരേയും കണ്‍സള്‍ട്ടന്റിനേയും അയക്കും. മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കും. പിഡബ്ല്യൂഡി മാറ്റം വരുത്താന്‍ ശ്രമിക്കും.

ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തി ഒരു ലിസ്റ്റ് തരാന്‍ ആവശ്യപ്പെടും. ധാരാളം സ്ഥലങ്ങളില്‍ ബ്ലൈന്‍ഡ് സ്‌പോട്ടുകളുണ്ട്. പിഡബ്ല്യൂഡിക്ക് മാത്രമേ ഇത് പണിയാന്‍ സാധിക്കുകയുള്ളൂ. മന്ത്രി റിയാസുമായി യോഗം കൂടി തീരുമാനിക്കും.

‘ഹൈവെ പണിയാന്‍ വരുന്നിടത്ത് എഞ്ചിനിയേഴ്‌സിന് വലിയ റോളില്ല. ഓരോ കമ്പനികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരുടെ കോണ്‍ട്രാക്ടര്‍മാരും അവരുടെ ഡിസൈനിങ്ങുമാണ്. വേള്‍ഡ് ബാങ്കിന്റെ റോഡ് പോലെയാണ്. വേള്‍ഡ് ബാങ്കിന്റെ റോഡില്‍ പ്രാദേശികമായ എഞ്ചിനീയര്‍മാര്‍ക്കോ പ്രാദേശിക പ്രതിനിധകള്‍ക്കും കാര്യമില്ല. അവര്‍ പണം തരും ഗൂഗിള്‍ മാപ്പ് വഴി ഡിസൈന്‍ തയ്യാറാക്കും.

ഇതെല്ലാം ഗ്രൗണ്ട് ലെവലില്‍ നിന്ന് സൈറ്റില്‍ വന്നാണ് ചെയ്യേണ്ടത്. എന്നാല്‍ സൈറ്റില്‍ നിന്നല്ല ഇതൊന്നും ഡിസൈന്‍ ചെയ്തത്. ദൗര്‍ഭാഗ്യവശാല്‍ പല റോഡുകളും ഡിസൈന്‍ ചെയ്തത് ഗൂഗിള്‍ മാപ്പിലാണ്. വളവില്‍ വരുന്ന ഇറക്കവും കയറ്റവുമൊന്നും ശ്രദ്ധിക്കില്ല’, മന്ത്രി പറഞ്ഞു