ആലുവ: ദേശസ്നേഹവും ദേശീയ ഐക്യത്തിനും ഊന്നൽ നൽകിയുള്ള ആത്മാഭിമാനപൂർണമായ ഒരു തീരുമാനം ആലുവയിലെ പത്ത് സുഹൃത്തുക്കൾ കൈകൊണ്ടു. തുർക്കി പാകിസ്താൻ ഭീകരതയെ പിന്തുണച്ച നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധമായി, ഈ കൂട്ടായ്മ തങ്ങളുടെ തുർക്കി യാത്ര പൂർണമായും ഉപേക്ഷിച്ചു. ഫ്ലൈറ്റുകളും ഹോട്ടൽ ബുക്കിങുകളും ഉൾപ്പെടെ ഇവർക്ക് 10 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചത്.
എന്നിട്ടും ഇന്ത്യയുടെ പ്രൗഢിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് അവർ പിന്മാറിയില്ല. തുടർച്ചയായ പദ്ധതികൾ തയാറാക്കിയതിനു ശേഷം, ഇസ്താംബൂൾ, കപ്പഡോക്കിയ, അന്താല്യ തുടങ്ങിയ പ്രശസ്ത ടൂറിസം കേന്ദ്രങ്ങൾ ഈ മാസം 13 മുതൽ 20 വരെ സന്ദർശിക്കാനായിരുന്നു ഇവരുടെ താത്പര്യം.
എന്നാൽ, തുർക്കി ഇന്ത്യൻ ഹിതങ്ങൾക്ക് വിരുദ്ധമായി ഭീകരവാദത്തിന് പിന്തുണ നൽകിയതിന്റെ അടിസ്ഥാനത്തിൽ, ഈ യാത്ര പൂർണമായി റദ്ദാക്കുകയായിരുന്നു. ‘ദേശത്തിന്റെ വിരുദ്ധരായി നിലകൊള്ളുന്ന ഏതൊരു രാജ്യത്തെയും സന്ദർശിക്കാൻ മനസ്സില്ല,’ എന്ന് സംഘം വ്യക്തമാക്കി. വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ മുൻകൂർ ബുക്കിങുകൾക്കും അനുവദിക്കപ്പെടാത്ത റീഫണ്ടുകൾ മൂലം ഏകദേശം 10 ലക്ഷം രൂപ നഷ്ടപ്പെട്ടെങ്കിലും, അവരിൽ ഒരാളായ വിഷ്ണു പറഞ്ഞു: “ഇത് ധന നഷ്ടം മാത്രം. എന്നാൽ ദേശസ്നേഹത്തിന് വില ഇടാൻ കഴിയില്ല സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. ‘പാക്കിസ്താൻ അനുകൂല ഭീകരസംഘടനകളെ തുർക്കി പിന്തുണയ്ക്കുന്ന വിവരം വന്നപ്പോൾ, തങ്ങൾ ഒരുമിച്ച് ഈ തീരുമാനം എടുത്തതായും അവർ പറയുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും, ശ്രീലങ്ക , നേപ്പാൾ, കാസകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനു മുൻപ് ഇവർ യാത്ര ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വത്യസ്ത പ്രായക്കാരും മതസ്ഥരും ആണ് ഈ കൂട്ടായ്മയിൽ ഉള്ളത്.
ആലുവയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ്റും വിശ്വ സേവാഭാരതിയുടെ പ്രസിഡൻറുമായ വിഷ്ണു പ്രസാദ് ബി. മേനോൻ, സ്വർണം നല്ലെണ്ണയുടെ മാനേജിങ് ഡയറക്ടർ പി.എ. അബ്ദുൽ റഹ്മാൻ, ചുങ്കത്ത് ജ്വല്ലറി പാർട്ണർ അബി കാട്ടുക്കാരൻ, ആൾ ഇന്ത്യ ഇൻഷുറൻസ് സർവ്വേർസ് ആൻഡ് ലോസ് അസ്സസേഴ്സ് സെൻട്രൽ കമ്മിറ്റി അംഗം പി.എ. സന്തോഷ്, മുൻ ആലുവ മുൻസിപ്പൽ ചെയർമാൻ രാജശേഖരന്റെ മകനും സാമൂഹിക പ്രവർത്തകനുമായ ബിജു രാജശേഖരൻ, ദന്ത ഡോക്ടർ ബിനു ടി. എബ്രഹാം, രാജഗിരി മാനേജ്‌മെന്റ് കോളജ് പ്രഫസർ ഡോ. മനോജ് മേനോൻ, സീനിയർ ഇൻഷുറൻസ് അഡ്വൈസർ ദിനേശ് ആർ. പൈ, പഞ്ചസാര വ്യാപാരി മുഹമ്മദ് സഗീർ പെരിങ്ങാട്ട്, പ്രവാസി വ്യവസായി ബോബി കരിം എന്നിവരാണ് സംഘത്തിൽ ഉള്ളത്.