ചൈനയിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ച്  പ്രമുഖ ഓട്ടോമൊബൈല്‍ കമ്ബനി ഫോർഡ്. യുഎസ് -ചൈന വ്യാപാര യുദ്ധം തുടരുന്നതിനിടെയാണ് നടപടി. എസ്‌യുവികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയും  ഫോർഡ് നിർത്തിവച്ചു.

ചൈനീസ് വിപണിയിലേക്കുള്ള എഫ്-150 റാപ്റ്ററുകള്‍, മസ്താങ്, മിഷിഗണില്‍ നിർമ്മിച്ച ബ്രോങ്കോ എസ്‌.യു.വികള്‍, കെന്റക്കിയില്‍ നിർമ്മിച്ച ലിങ്കണ്‍ നാവിഗേറ്ററുകള്‍ എന്നീ കാറുകളുടെ കയറ്റുമതിയാണ് നിർത്തി വച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തില്‍ അമേരിക്കയില്‍ നിന്ന് കയറ്റുമതി ചെയ്ത ഏകദേശം 240,000 വാഹനങ്ങള്‍ ഫോർഡ് ചൈനയില്‍ വിറ്റഴിച്ചിട്ടുണ്ട്.

എന്നാല്‍ 2024 ല്‍ വില്‍പ്പന കുത്തനെ കുറഞ്ഞ് 5500 ആയി. ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പ്രതിഫലനമാണ് ഈ നീക്കം. മറ്റ് നിരവധി തീരുവകള്‍ പിൻവലിച്ചെങ്കിലും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള യു.എസ് തീരുവയില്‍ ഉറച്ചുനില്‍ക്കുകയും അവ 145 ശതമാനമായി ഉയർത്തുകയും ചെയ്തു.