ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ നിന്ന് അഡ്വാൻസ്ഡ് ജെറ്റ് ട്രെയ്‌നിങ് വിജയകരമായി പൂർത്തിയാക്കിയ ആസ്ത, ‘വിങ്‌സ് ഓഫ് ഗോൾഡ്’ പുരസ്കാരം ഏറ്റുവാങ്ങി. ഈ നേട്ടം കൂടുതൽ പെൺകുട്ടികൾക്ക് തടസ്സങ്ങൾ ഭേദിച്ച് പുതിയ വഴികൾ വെട്ടിത്തുറക്കാനുള്ള പ്രചോദനമാകട്ടെ എന്ന് നാവികസേന ഈ വാർത്ത പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു.

ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് വിക്രമാദിത്യയും ഉപയോഗിക്കുന്ന മിഗ് 29ന്റെ നാവിക പതിപ്പായ മിഗ് 29 കെ അല്ലെങ്കിൽ റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് എന്നിവയിലേതെങ്കിലും പറത്താനാണ് ആസ്തയെ നിയോഗിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. വർഷങ്ങളായി ഇന്ത്യൻ നാവികസേന മിഗ് 29 കെ വിമാനങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്.