ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരടു നയത്തിൽ കോൺഗ്രസിനും ബിജെപിക്കും ബദലായി സ്വന്തം കാലിൽ നിന്നു ജനകീയ അടിത്തറ വർദ്ധിപ്പിക്കണമെന്നാണ് സിപിഎം പറഞ്ഞിരുന്നത്. മതേതര പാർട്ടികളുമായുള്ള ഐക്യമെന്ന യെച്ചൂരി ലൈനിനെ അഴിച്ചു പണിതാണ് ആക്ടിങ് സെക്രട്ടറിയായ പ്രകാശ് കാരാട്ട് പാർട്ടി കരട് രേഖ പുറത്തുവിട്ടത്. എന്നാൽ എത്രമാത്രം ഈ നയം പ്രായോഗിമാണെന്ന പുനർവിചിന്തനത്തിന് വഴിവയ്ക്കുകയാണ് ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി.
പാർട്ടി ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന എ.കെ.ജി ഹൗസ് ഉൾപ്പെടുന്ന വാർഡിൽ ആപ്പ് സ്ഥാനാർത്ഥിക്ക് കാരാട്ട് അടക്കമുള്ളവർക്ക് വോട്ടു ചെയ്യേണ്ടി വന്നതു മാത്രമല്ല ഗതികേട്. പാർട്ടി മത്സരിച്ച കാരാവൂർ, ബദാൻപൂർ എന്നിവടങ്ങളിൽ 0.0 1 വോട്ടുകൾ നേടി നോട്ടയ്ക്ക് പുറകിലാവുകയും ചെയ്തു. വികാസ് പൂരിൽ മത്സരിച്ച സിപിഐക്ക് 240 വോട്ടുകളാണ് കിട്ടിയത്.
ബി.ജെ.പിയെയും കോൺഗ്രസിനെയും നേരിടാനിറങ്ങിയ ഇടതുപാർട്ടികളുടെ ദയനീയ പരാജയം സോഷ്യൽ മീഡിയയിലും ട്രോളായി മാറിയിട്ടുണ്ട്. നോട്ടക്ക് 0.57 ശതമാനം വോട്ടാണ് ഡൽഹി തെരഞ്ഞെടുപ്പിൽ കിട്ടിയത്. കനൽ ഒരു തരി മാത്രം മതിയെന്ന് തള്ളുന്ന ഇടതു സൈബർ പോരാളികൾ മാളത്തിലേക്ക് തല വലിച്ചപ്പോൾ സിപിഎമ്മിൻ്റെ വമ്പൻ തോൽവി ആഘോഷമാക്കുകയാണ് സംഘ്പരിവാർ അനുകൂലികൾ.



