ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവന്‍ ഇസ്സാം അല്‍-ദാലിസ് ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയ മേധാവി മഹ്‌മൂദ് അബു വത്ഫയും ആഭ്യന്തര സുരക്ഷാ സേവന ഡയറക്ടര്‍ ജനറല്‍ ബഹ്ജത്ത് അബു സുല്‍ത്താനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ‘സയണിസ്റ്റ് അധിനിവേശ സേനയുടെ വിമാനങ്ങള്‍ നേരിട്ട് ലക്ഷ്യമിട്ടതിനെ തുടര്‍ന്നാണ് ഈ നേതാക്കളും അവരുടെ കുടുംബങ്ങളും രക്തസാക്ഷികളായത്,’ ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിക്കുകയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ നിരസിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 326 പേര്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹമാസിനെതിരെ ‘ശക്തമായ നടപടി’ സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തീവ്രവാദി ഗ്രൂപ്പിനെതിരെ സൈനിക സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ‘ഇനി മുതല്‍, കൂടുതല്‍ സൈനിക ശക്തിയോടെ ഹമാസിനെതിരെ ഇസ്രായേല്‍ നടപടിയെടുക്കും,’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഡസന്‍ കണക്കിന് ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പ്രസ്താവിച്ചു. ആവശ്യമെങ്കില്‍ മാത്രമേ കരയുദ്ധം പുനരാരംഭിക്കൂ എന്ന സൂചനയും ഐഡിഎഫ് നല്‍കി. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ഗാസയില്‍ അവശേഷിക്കുന്ന 59 ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലായി. ഒരു യുഎസ് പൗരനടക്കം ഹമാസിന്റെ തടവിലുണ്ട്.