ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ (Epstein Files) യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതോടെ ഇത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള ആയുധമായി ഒരുവിഭാഗം മാറ്റാനുള്ള തീവ്ര യത്‌നത്തിലാണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും വ്യക്തിപരമായും സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഡിസംബര്‍ 19നാണ് എപ്സ്റ്റീന്‍ ഫയലുകള്‍ എന്നു വിളിക്കുന്ന ഫയലുകള്‍ യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത്. അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിച്ച അവസ്ഥയിലാണ്.

1980-കളുടെ അവസാനം മുതല്‍ 2000-കളുടെ തുടക്കം വരെ ഡൊണാള്‍ഡ് ട്രംപും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഫ്‌ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലെ പാര്‍ട്ടികളിലും എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലും ട്രംപ് യാത്ര ചെയ്തിട്ടുള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നു. 2004-ഓടെ ഇവര്‍ തമ്മില്‍ പിണങ്ങുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തുവെന്നാണ് ട്രംപിന്റെ വാദം. എങ്കിലും പുറത്തുവരുന്ന പുതിയ ഫയലുകളില്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന കൂടുതല്‍ ചിത്രങ്ങളും ഇമെയിലുകളും ഉള്‍പ്പെടുന്നത് ട്രംപിന് വെല്ലുവിളിയാണ്.

ആദ്യം ഈ ഫയലുകള്‍ പുറത്തുവിടുന്നതിനെ ട്രംപ് എതിര്‍ത്തിരുന്നുവെങ്കിലും, പിന്നീട് രാഷ്ട്രീയമായ തിരിച്ചടി ഭയന്ന് അദ്ദേഹം നിലപാട് മാറ്റി. ‘എപ്സ്റ്റീന്‍ ഫയല്‍ ട്രാന്‍സ്പരന്‍സി ആക്ട്’ എന്ന ബില്ലില്‍ 2025 നവംബറില്‍ ട്രംപ് ഒപ്പുവെച്ചു. തന്റെ ഭരണകൂടത്തിന് ഒന്നും മറയ്ക്കാനില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. എങ്കിലും, ഫയലുകള്‍ ഭാഗികമായി മാത്രം പുറത്തുവിടുന്നതും പ്രധാനപ്പെട്ട ചില ഫയലുകള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമാകുന്നതും ട്രംപ് ഭരണകൂടത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്.

പുറത്തുവിട്ട രേഖകളില്‍ ട്രംപ് എപ്സ്റ്റീന് അയച്ചതായി പറയപ്പെടുന്ന ജന്മദിനാശംസകള്‍ ഉള്‍പ്പെട്ട കത്തുകളും നഗ്‌നചിത്രങ്ങളുള്ള കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എപ്സ്റ്റീന്റെ ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശമുള്ളതായും, എപ്സ്റ്റീന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നുവെന്നും ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് തന്നെ തകര്‍ക്കാനുള്ള നീക്കമാണെന്നുമാണ് ട്രംപിന്റെ ഔദ്യോഗിക പ്രതികരണം.

നിലവില്‍ ഈ ഫയലുകള്‍ പുറത്തുവരുന്നത് ട്രംപിന്റെ പ്രസിഡന്റ് പദവിക്ക് നേരിട്ട് നിയമപരമായ ഭീഷണി ഉയര്‍ത്തുന്നില്ല. കാരണം, ട്രംപ് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, ഈ വിവാദങ്ങള്‍ ട്രംപിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ട്രംപിനെ പിന്തുണയ്ക്കുന്ന കടുത്ത റിപ്പബ്ലിക്കന്‍ അനുയായികള്‍ക്കിടയില്‍ പോലും സുതാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരാന്‍ ഇത് കാരണമായിട്ടുണ്ട്.

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ടതില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തുണ്ട്. പ്രധാനപ്പെട്ട 16 ഫയലുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തത് ട്രംപിനെ സംരക്ഷിക്കാനാണെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നാണ് സര്‍ക്കാര്‍ വക്താക്കളുടെ വിശദീകരണം. ഇത്തരം വിവാദങ്ങള്‍ ട്രംപിന്റെ ഭരണനേട്ടങ്ങളെ നിഴലിലാക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ 13 മുതല്‍ 16 വരെ ഫയലുകള്‍ യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതില്‍ പ്രധാനമായും എപ്സ്റ്റീന്റെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പെയിന്റിംഗുകളും ഫോട്ടോകളും ഉള്‍പ്പെടുന്നു. നീക്കം ചെയ്തവയില്‍ 468-ാം നമ്പര്‍ ഫയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയിലുള്ള ഒരു ഡെസ്‌കിന്റെ ചിത്രമായിരുന്നു ഇത്. ഈ ഡെസ്‌കിന്റെ തുറന്ന ഡ്രോയറില്‍ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് ചിത്രങ്ങള്‍ കാണാമായിരുന്നു:

അതിലൊന്നില്‍ ട്രംപ് സ്വിം സ്യൂട്ട് ധരിച്ച സ്ത്രീകളോടൊപ്പം നില്‍ക്കുന്നതാണ്. മറ്റൊന്ന് ട്രംപ്, മെലാനിയ ട്രംപ്, ജെഫ്രി എപ്സ്റ്റീന്‍, ഗിസ്ലെയ്ന്‍ മാക്സ്വെല്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് (ഇത് നേരത്തെ തന്നെ പുറത്തുവന്ന ചിത്രമായിരുന്നു). ചിത്രങ്ങള്‍ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി. ട്രംപിനെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. എന്നാല്‍, ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.

ചിത്രങ്ങളില്‍ കാണുന്ന സ്ത്രീകള്‍ എപ്സ്റ്റീന്റെ ഇരകളാണോ എന്ന് പരിശോധിക്കാനായി സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവ താല്‍ക്കാലികമായി മാറ്റിയത്. വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന്, ഞായറാഴ്ചയോടെ ട്രംപിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫയലുകള്‍ പുനഃസ്ഥാപിച്ചു. ആ ചിത്രങ്ങളില്‍ എപ്സ്റ്റീന്റെ ഇരകളാരും ഇല്ലെന്നും അതിനാല്‍ അവ എഡിറ്റ് ചെയ്യാതെ തന്നെ വീണ്ടും പ്രസിദ്ധീകരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ പറഞ്ഞത്, ഈ നീക്കം ട്രംപിനെ സഹായിക്കാനല്ലെന്നും മറിച്ച് ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്നുമാണ്. നീക്കം ചെയ്ത മറ്റ് മിക്ക ചിത്രങ്ങളും എപ്സ്റ്റീന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെ നഗ്‌നചിത്രങ്ങളോ പെയിന്റിംഗുകളോ ആയിരുന്നു. ഇവയില്‍ ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും നിയമപരമായ പരിശോധനകള്‍ക്ക് ശേഷം അവയും തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.