അമേരിക്കയിലെ ഏകദേശം 8 ദശലക്ഷം വിദ്യാർത്ഥി വായ്പക്കാർക്ക് അടുത്ത മാസം മുതൽ നിർത്തിവച്ചിരുന്ന പലിശ ഈടാക്കി തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു. ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ ‘സേവിംഗ്‌സ് ഓൺ എ വാല്യൂബിൾ എഡ്യൂക്കേഷൻ’ (SAVE) പ്ലാനിൽ ഉൾപ്പെട്ട ഏകദേശം 7.7 ദശലക്ഷം വായ്പക്കാർക്ക്, ഒരു വർഷത്തോളം പലിശ ഇളവ് ലഭിച്ചതിന് ശേഷം, ഓഗസ്റ്റ് ഒന്നു മുതൽ പലിശ ഈടാക്കൽ  പുനരാരംഭിക്കും. ബ്ലൂംബെർഗ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്.

ബൈഡൻ ഭരണകൂടം, വിദ്യാർത്ഥി വായ്പക്കാർക്ക് ആശ്വാസം നൽകുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അതിലൊന്നായിരുന്നു SAVE പ്ലാൻ, ഇത് വായ്പക്കാരുടെ വരുമാനത്തിനനുസരിച്ച് പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും, ചില വിഭാഗക്കാർക്ക് പലിശ ഇളവ് നൽകാനും, നിശ്ചിത കാലയളവിന് ശേഷം ബാക്കിയുള്ള കടം എഴുതിത്തള്ളാനും സഹായിച്ചിരുന്നു. ഈ പ്ലാനിന്റെ ഭാഗമായി ഏകദേശം ഒരു വർഷത്തോളം വായ്പക്കാർക്ക് പലിശ ഇളവ് ലഭിച്ചിരുന്നു. എന്നാൽ, ഈ നടപടികൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതികൾ പലതവണ വിധിച്ചു.

ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്തതിന് ശേഷം, വിദ്യാർത്ഥി വായ്പാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ പലിശ ഈടാക്കൽ  പുനരാരംഭിക്കാനുള്ള തീരുമാനം. “വർഷങ്ങളായി, വോട്ടുകൾ നേടുന്നതിനായി ബൈഡൻ ഭരണകൂടം ‘ലോൺ ഫോർഗിവ്നസ്’ വാഗ്ദാനങ്ങൾ ഉപയോഗിച്ചു, എന്നാൽ ഫെഡറൽ കോടതികൾ ആ നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് വിധിച്ചു,” എന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ട്രംപ് ഭരണകൂടം വിദ്യാർത്ഥി വായ്പാ സംവിധാനം ശക്തിപ്പെടുത്തുന്നതിലും തിരിച്ചടവ് ലളിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം SAVE പ്ലാൻ നടപ്പിലാക്കുന്നത് തടഞ്ഞ ഫെഡറൽ കോടതി ഉത്തരവ് അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പലിശ ഈടാക്കൽ പുനരാരംഭിക്കുന്നത്. എന്നാൽ, ഈ നീക്കം ദശലക്ഷക്കണക്കിന് വായ്പക്കാരെ സാരമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പലിശ വർദ്ധിക്കുന്നതോടെ അവർക്ക് വരും ആഴ്ചകളിൽ കൂടുതൽ കടബാധ്യതയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥി വായ്പാ രംഗത്ത് വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. ഈ മാറ്റങ്ങൾ വായ്പക്കാരെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.