മണിപ്പുരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ചുരാചാന്ത്പുര്‍ ജില്ലയില്‍നിന്ന് 55.52 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ ജില്ല അതിര്‍ത്തിയില്‍ നടത്തിവന്ന ‘ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ബെഹിയാങ് ഗ്രാമത്തില്‍വെച്ച് സംശയാസ്പദമായി കാണപ്പെട്ട രണ്ട് പേരെ പിന്തുടരുകയും സിംഘാട്ട് സബ് ഡിവിഷനില്‍ തഡൗ വെങിലെ ഒരുവീട്ടില്‍ നടത്തിയ പരിശോധനയില്‍ 219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും 8 ചെറിയ ടിന്നുകളില്‍ സൂക്ഷിച്ചിരുന്ന കറുപ്പും കണ്ടെടുത്തു. കൂടാതെ രണ്ട് വാക്കി-ടോക്കിയും 7,58,050 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വീട്ടില്‍നിന്ന് ഒരാളെയും രക്ഷപ്പെട്ടോടിയ രണ്ടാളുകളെ ബവല്‍ക്കോട്ട് ചെക്ക്ഗെയ്റ്റിന് സമീപത്തുനിന്നുമാണ് പിടികൂടിയത്.