കൊച്ചി: ലഹരിമരുന്നുമായി അറസ്റ്റിലായ കെവിന്‍ ബി. മാത്യുവിനെ (42) പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം തൃക്കാക്കര വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെവിന്‍ അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ചു നല്‍കിയക് കെവിന്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കെവിനെ പിടികൂടുമ്പോള്‍ ഇയാളില്‍ നിന്നും 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി ഗുളികള്‍, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍ എന്നാണ് കെവിന്‍ അറിയപ്പെടുന്നത് എന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇയാള്‍ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒട്ടേറെ പെണ്‍കുട്ടികളെ കെവിന്‍ ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തും മറ്റുമാണ് ഇയാള്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്.

മാര്‍ച്ച് അവസാനം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്നും എട്ടു പേരെയാണ് കടവന്ത്ര പോലീസ് ലഹരിമരുന്നുമായി പിടികൂടിയത്. അഭിഭാഷകനും വനിതാ ദന്തഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് അന്ന് പിടിയിലായത്. ഇവരില്‍ നിന്നും കൊക്കെയ്ന്‍, എംഡിഎംഎ, എക്സ്റ്റസി, മെത്താഫെറ്റമിന്‍ തുടങ്ങിയ ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.

ഹോട്ടലില്‍ നിന്നും പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് കെവിന്‍ ആണെന്നും പോലീസ് കണ്ടെത്തി. നിലവില്‍ റിമാന്‍ഡില്‍ തുടരുന്ന കെവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം.