ന്യൂഡൽഹി: ഡൽഹിയിലെ മന്ദിർ മാർഗിൽ വയോധികനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആർബിഐ ഉദ്യോഗസ്ഥൻ മാധോ റാം (63) ആണ് കൊല്ലപ്പെട്ടത്.
വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ നിലയിലായിരുന്നു മാധോയുടെ മൃതദേഹം. ഗുരുതരമായി പരിക്കേറ്റ മാധോയെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിലെത്തിയ ഇലക്ട്രീഷനായിരുന്നു രക്തത്തിൽ കുളിച്ച് കിടക്കുന്ന മാധോയെ ആദ്യം കാണുന്നത്. അദ്ദേഹം ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയും അവർ പോലീസിനെ വിളിക്കുകയുമായിരുന്നു.
മാധോയും ഭാര്യയും മൂന്ന് മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. പ്രാഥമിക അന്വേഷണമനുസരച്ച് സംഭവം നടക്കുന്പോൾ മാധോ വീട്ടിൽ തനിച്ചായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഒരാൾ വീടിന് സമീപം നടക്കുന്നതായി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മാധോയ്ക്ക് പരിചയമുള്ള ഒരാൾ കൊലപാതകത്തിന് തൊട്ടുമുന്പ് വീട്ടിൽ വന്നിരുന്നതായി പോലീസ് പറഞ്ഞു.
ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



