നഗരത്തില്‍ മൂന്നിടങ്ങളില്‍ നിന്നായി ഏകദേശം ഏഴ് കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി. ഈ കേസുകളുമായി ബന്ധപ്പെട്ട്, എന്‍ജിനീയര്‍ ഉള്‍പ്പെടെ ഒമ്പത് മലയാളികളെയും മയക്കുമരുന്ന് ഇടനിലക്കാരനായ ഒരു നൈജീരിയന്‍ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ പൗരനില്‍ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്.

ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്‌ക്വാഡ് ആണ് ബേഗൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നൈജീരിയന്‍ പൗരനെ എംഡിഎംഎ ക്രിസ്റ്റലുകളുമായി പിടികൂടിയത്. ഇയാളില്‍ നിന്ന് ഇലക്ട്രോണിക് അളവ് ഉപകരണം, മൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം എന്നിവയും കണ്ടെടുത്തിട്ടുണ്ട്. 2012-ല്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ ഇയാള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും ഐടി, ബിടി മേഖലയിലെ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ഗ്രാമിന് 20,000 രൂപ വരെ വിലയ്ക്ക് ലഹരിവസ്തുക്കള്‍ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ വിസ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ താമസിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു കേസില്‍, ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് മലയാളി എന്‍ജിനീയറായ ജിജോ പ്രസാദിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സിവില്‍ എന്‍ജിനീയറായ ഇയാളെ പിടികൂടുമ്പോള്‍ ഒരു കിലോ 50 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കൈവശമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ബൊമ്മസാന്ദ്രയിലെ ഇയാളുടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25.06 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇയാള്‍ ഗ്രാമിന് 12000 രൂപയ്ക്കാണ് കഞ്ചാവ് വിറ്റിരുന്നത്. കേരളത്തില്‍ നിന്നാണ് ഈ ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയിരുന്നതെന്നാണ് ജിജോ പ്രസാദ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇതിനു പുറമെ, യെലഹങ്ക, ന്യൂ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി കേരളത്തില്‍ നിന്നുള്ള മറ്റ് എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കൈവശം 27 ലക്ഷം രൂപ വിലമതിക്കുന്ന 110 ഗ്രാം എംഡിഎംഎ (എക്സ്റ്റസി ഗുളികകള്‍) ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.