ഡൽഹി കലാപ ഗൂഢാലോചനക്കേസ് പ്രതി ഉമർ ഖാലിദ് ഇടക്കാല ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 15 ദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടതാണ് ഇടക്കാല ജാമ്യം തേടിയത്. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. നേരത്തെ കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ഷർജീൽ ഇമാം പുറത്തിറങ്ങിയത്.

ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.