കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് നഗരത്തിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശംനൽകി ഡൽഹി സർക്കാർ. നയം സംബന്ധിച്ച് വ്യാപകമായ പൊതുജന രോഷം ഉയർന്നതാണ് നടപടിക്ക് കാരണം. ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മിഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന് സർക്കാർ നൽകിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാർ നിർദേശം. വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഡൽഹി സർക്കാർ ഏർപ്പെടുത്തിയത്. ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നായിരുന്നു പമ്പുടമകൾക്ക് നൽകിയ നിർദേശം.
എന്നാൽ, ഇതിനെതിരേ വലിയ പൊതുജനരോഷമാണ് ഉയർന്നത്. ഒട്ടേറെപേർ സാമൂഹികമാധ്യമങ്ങളിൽ രോഷം പ്രകടിപ്പിച്ചു. സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങളും നടന്നു. എട്ട് വർഷം പഴക്കമുള്ള റേഞ്ച് റോവർ ചെറിയ വിലയ്ക്ക് വിൽപനയ്ക്ക് വെച്ചെന്ന ഉടമയുടെ പോസ്റ്റും 2015-ൽ വാങ്ങിയ തന്റെ മെഴ്സിഡീസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നുവെന്ന മറ്റൊരു ഉടമയുടെ പോസ്റ്റും വിലയ ചർച്ചയായി. തന്റെ പിതാവിന്റെ നല്ല രീതിയിൽ പരിപാലിക്കപ്പെട്ട 16 വർഷം പഴക്കമുള്ള മെഴ്സിഡസ്-ബെൻസ് E 280 V6-നെ ഒരു “വിന്റേജ് സ്ക്രാപ്പ്” എന്ന് മുദ്രകുത്താൻ നിർബന്ധിതനായതിലുള്ള അമർഷം മറ്റൊരു വ്യക്തിയും പ്രകടിപ്പിച്ചു.
15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി (എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ) കണക്കാക്കുന്നത്. ഈ തീരുമാനം ഡൽഹിയിൽ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ബാധിക്കുന്നത്. പഴയ വാഹനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിരുന്നത്. പോലീസ്, മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരുമായി സഹകരിച്ചായിരുന്നു നടപടി. ഡൽഹിയിലെ 500-ഓളം വരുന്ന പമ്പുകളിൽ 100 എണ്ണത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനും നിയോഗിച്ചു. 50 പമ്പുകളിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശേഷിക്കുന്ന 350 പമ്പുകളിൽ ട്രാഫിക് പോലീസിനെയും വാഹനം പിടിച്ചെടുക്കാൻ വിന്യസിപ്പിച്ചിരുന്നു.