തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ വൻ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും സഹായധനം നൽകും. പരിക്കേറ്റ് മാക്സ് സാകേത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ മാളവ്യ നഗറിലെ ഒരു ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ വിദേശ പൗരന്മാരടക്കം 21 പേർ മരണപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആശുപത്രി സന്ദർശന വേളയിൽ മുഖ്യമന്ത്രി പരിക്കേറ്റവരുടെയും അവരുടെ ബന്ധുക്കളുടെയും വിവരങ്ങൾ നേരിട്ട് അന്വേഷിച്ചറിയുകയും, അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
നിലവിൽ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 17 പേരുടെ ആരോഗ്യനിലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രകടമായ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന മാളവ്യ നഗർ എംഎൽഎ സതീഷ് ഉപാധ്യായ വ്യക്തമാക്കി. ചികിത്സയിലുള്ളവരിൽ ഏഴ് പേർ നിലവിൽ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതരുമായി ഏകോപിപ്പിച്ച് പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ, മരണപ്പെട്ടവരുടെ ഭൗതികദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.



