യൂറോപ്പിൽ ജെറ്റ് ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ ഉയർന്നിട്ട് ആറ് ആഴ്ചകൾ പിന്നിടുമ്പോൾ, പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി രംഗത്ത്. ഈ വേനൽക്കാലത്ത് യൂറോപ്പിലേക്കുള്ള യാത്രകൾക്ക് ഇന്ധനക്ഷാമം തടസമാകില്ലെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
എയർ കാനഡ ഉപഭോക്താക്കൾക്ക് അയച്ച പ്രമോഷണൽ സന്ദേശത്തിൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ ഇന്ധനക്ഷാമം പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്നും വേനൽക്കാലത്തും കാര്യമായ പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കി.
ലുഫ്താൻസയും സമാന നിലപാടാണ് സ്വീകരിച്ചത്. “ഈ വേനൽക്കാലത്ത് യൂറോപ്പിൽ ജെറ്റ് ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നാണ് ഭൂരിഭാഗം യൂറോപ്യൻ വിമാനക്കമ്പനികളുടെയും വിശ്വാസം,” എന്നാണ് കമ്പനി അറിയിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റയാൻഎയർ വേനൽക്കാല ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ സിഇഒ മൈക്കൽ ഒ’ലീയറി ഇന്ധനവിതരണത്തെക്കുറിച്ച് “ഏകദേശം യാതൊരു ആശങ്കയും ഇല്ല” എന്ന് പറഞ്ഞു.
എന്നാൽ ഏപ്രിലിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇറാൻ യുദ്ധത്തെ തുടർന്ന് എണ്ണവിതരണം തടസപ്പെടുകയും യൂറോപ്പിൽ ജെറ്റ് ഇന്ധനം ഏതാനും ആഴ്ചകൾക്കുള്ളിൽ തീർന്നേക്കാമെന്ന മുന്നറിയിപ്പും ഉയർന്നിരുന്നു. അന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ തലവൻ ഫാത്തിഹ് ബിറോൾ “ആറാഴ്ചത്തേക്കുള്ള ജെറ്റ് ഇന്ധനം മാത്രമേ ബാക്കിയുള്ളൂ” എന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ജെറ്റ് ഇന്ധനത്തിന്റെ വില കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകളുണ്ട്. മിഡിൽ ഈസ്റ്റിന് പുറമെ ആഫ്രിക്കയിലും അമേരിക്കയുടെ ഗൾഫ് തീരപ്രദേശങ്ങളിലും നിന്ന് ഇന്ധനവിതരണം വർധിച്ചതാണ് പ്രധാന കാരണം.
എന്നാൽ ചില വിദഗ്ധർ ഇപ്പോഴും ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുന്നു. നിലവിലെ വിലകൾ താഴ്ന്ന നിലയിലാണെങ്കിലും ആഗോള സംഭരണ ശേഖരങ്ങൾ കുറയുന്നുണ്ടെന്നും, ഹോർമുസ് കടലിടുക്ക് വഴി വിതരണത്തിൽ വീണ്ടും തടസം നേരിട്ടാൽ വിലയിൽ വലിയ വർധന ഉണ്ടാകാമെന്നും അവർ പറയുന്നു. വിമാനയാന വിദഗ്ധരുടെ അഭിപ്രായത്തിൽ നിലവിൽ യാത്രക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വം കാരണം വരും മാസങ്ങളിലെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.



