രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സർവെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരിൽ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്‍റെ സർവെയിലെ പ്രവചനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു.

എ എ പി സീറ്റുകളിൽ കാര്യമായ കുറവുണ്ടാകും എന്നാണ് ഫലോദി സത്ത ബസാറിന്‍റെ പ്രവചനം. ഭരണം നഷ്ടമായേക്കാവുന്ന സാഹചര്യമെന്നും സർവെ ചൂണ്ടികാട്ടുന്നുണ്ട്. അതേസമയം 27 വർഷങ്ങൾക്കിപ്പുറം ബി ജെ പി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറിയേക്കുമെന്ന സൂചനകളും പ്രവചനം പങ്കുവയ്ക്കുന്നുണ്ട്. ബിജെപി 35 സീറ്റ് വരെ നേടിയേക്കാം എന്നാണ് സർവെ പറയുന്നത്. കോൺഗ്രസാകട്ടെ 3 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.

അതിനിടെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത അധികാരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബി ജെ പിക്ക് പുതിയ പ്രതിസന്ധിയായി എൻ ഡി എ മുന്നണിയിൽ ഭിന്നത ശക്തമായി എന്നതാണ്. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകളിലെ തർക്കത്തെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആ‌ർ പി ഐയുടെ പ്രഖ്യാപനം. എൻ ഡി എ മുന്നണിക്കൊപ്പം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ആർ പി ഐ, ഡൽഹിയിലെ 15 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. അതേസമയം ആർ പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി നേതൃത്വം തുടരാനാണ് സാധ്യത.