കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്നും ചോർന്നതാകാമെന്ന വാദവുമായി അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. അതേസമയം, ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സി.ഐ.എ വക്താവ് പറഞ്ഞു.

സ്വാഭാവികമായ ഉത്ഭവ​ത്തേക്കാൾ ലാബിൽ നിന്നും വൈറസ് ചോരാനുള്ള സാധ്യതകളാണ് കൂടുതലുള്ളതെന്നും സി.ഐ.എ വക്താവ് പറഞ്ഞു. പുതിയ സി.ഐ.എ ഡറക്ടറായി ജോൺ റാറ്റ്ക്ലിഫ് സ്ഥാനമേറ്റതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സി.ഐ.എ പുറത്ത് വിട്ടിരിക്കുന്നത്. വുഹാനിലെ ലാബിൽ നിന്നും വൈറസ് ചോർന്നുവെന്നാണ് സംശയിക്കുന്നത്.

വുഹാനിലെ ചൈനയുടെ പരീക്ഷണലാബ് കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്ത മാർക്കറ്റിൽ നിന്നും 40 കിലോ മീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ചൈനയിൽ നിന്നും ഉയരുന്ന വിവിധതരം ഭീഷണികളെ കുറിച്ച് സംസാരിക്കു​ന്നതിനിടെകോവിഡിനെ കുറിച്ചും ഇതുസംബന്ധിച്ച് സി.ഐ.എ നടത്തിയ പഠനത്തെ സംബന്ധിച്ചും ഏജൻസിയുടെ ഡയറക്ടർ പ്രതികരിച്ചിരുന്നു.

അതേസമയം, ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷമല്ല കോവിഡിനെ കുറിച്ചുള്ള റിപ്പോർട്ട് സി.ഐ.എ തയാറാക്കിയിരിക്കുന്നത്. ബൈഡൻ ഭരണത്തിന്റെ അവസാനനാളുകളിലാണ് ഈ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ തയാറാക്കിയതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്.