ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശനമായ നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇതോടെ ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.

ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്‌ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകൾ വഴി അപരിചിതർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കൗമാരക്കാർക്കായി സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മാസം പുറത്തുവിടും.

ഈ 10 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

2025 ഡിസംബറിലാണ് ഓസ്‌ട്രേലിയ ലോകത്തിലാദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത്. ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയ നിരോധിച്ച അതേ 10 പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് തന്നെയാണ് ബ്രിട്ടനിലും വിലക്ക് വരുന്നത്:

ടിക്ടോക്

സ്നാപ്ചാറ്റ്

ഇൻസ്റ്റാഗ്രാം

യൂട്യൂബ്

റെഡ്ഡിറ്റ്

ട്വിച്ച്

എക്സ് (പഴയ ട്വിറ്റർ)

ത്രെഡ്സ്

ഫേസ്ബുക്ക്

കിക്ക്

ഇതിന് പുറമെ പ്രായംകൂടിയ കൗമാരക്കാർക്ക് രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ

കുട്ടികളെ ഓൺലൈൻ കെണികളിൽ നിന്നും ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത് നിലവിലെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യമാണെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു. പരാജയപ്പെട്ട പഴയ സംവിധാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് പകരം രാജ്യത്തെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായി യുകെ സർക്കാർ മൂന്ന് മാസത്തെ വിപുലമായ ജനഹിതപരിശോധന നടത്തിയിരുന്നു. 116,000-ത്തിലധികം ആളുകളാണ് ഇതിൽ പങ്കെടുത്തത്. ഇതിൽ പങ്കെടുത്ത 90 ശതമാനം മാതാപിതാക്കളും 16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ നിരോധനത്തെ പൂർണ്ണമായി പിന്തുണച്ചു. 83 ശതമാനത്തിലധികം പേർ സോഷ്യൽ മീഡിയയുടെ ഗുണങ്ങളേക്കാൾ കൂടുതൽ അതിന്‍റെ ദോഷങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകൾ നിർത്തലാക്കാനും, കർശനമായ പ്രായപരിശോധന ഉറപ്പാക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. തിങ്കളാഴ്ചയോടെ ഈ ചരിത്രപരമായ നിയമത്തിന്‍റെ പൂർണ്ണരൂപം സർക്കാർ ഔദ്യോഗികമായി പുറത്തുവിടും.