ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ഇന്ത്യ എക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും മധ്യനിരയില്‍ പൊരുതിയ സൂര്യാൻഷ് ഷെഡ്ജെയുടെയും വിര്പജ് നിഗമിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിൽ 49.2 ഓവറിൽ 265 റണ്‍സിന് ഓള്‍ ഔട്ടായി. 66 പന്തില്‍ 72 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ‍്ജെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിപ്രജ് നിഗം 49 പന്തില്‍ 51 റണ്‍സെടുത്തു. റുതുരാജ് ഗെയ്ക്‌വാദ് 37 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ തിലക് വര്‍മ 23 റണ്‍സും വൈഭവ് സൂര്യവംശി 21 റണ്‍സുമെടുത്ത് പുറത്തായി. ശ്രീലങ്ക എക്കായി മുഹമ്മദ് ഷിറാസും വിജയ്കാന്ത് വിയാസ്കാന്തും 3 വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. കൗമാര താരം വൈഭവ് സൂര്യവംശി മൂന്ന് ഫോറും ഒരു സിക്സും പറത്തി 14 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും നാലാം ഓവറില്‍ വീണു. ഗുണശേഖര എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ വൈഭവ് നന്നായി തുടങ്ങി. നാലാം ഓവറില്‍ സഹന്‍ അരച്ചിഗെയെ ബൗണ്ടറി കടത്തിയ വൈഭവ് അതേ ഓവറില്‍ വാനുജ സഹന് ക്യാച്ച് നല്‍കി പുറത്തായി. പിന്നാലെ പ്രഭ്‌സിമ്രാന്ർ സിംഗും(11) മടങ്ങി.