കുടിയേറ്റ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ കൊണ്ടുപോകുന്ന സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ കൊളംബിയ ആദ്യം വിസമ്മതിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. പിന്നീട് കൊളംബിയ നിലപാട് മാറ്റുകയും അമേരിക്കയുടെ വ്യവസ്ഥകൾ അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പെട്രോയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ട്രംപിന്റെ വംശീയ മനോഭാവത്തെയും നയങ്ങളെയും പെട്രോ വിമർശിച്ചു.
അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന കുടിയേറ്റക്കാരെ കൊളംബിയയിലേക്ക് കൊണ്ടുപോകുന്ന സൈനിക വിമാനങ്ങൾ ഇറക്കാൻ കൊളംബിയ ആദ്യം അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ട്രംപ് ഭരണകൂടം കൊളംബിയക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. കൊളംബിയൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവ ചുമത്താനും കൊളംബിയൻ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനുമുള്ള ഭീഷണിയും ട്രംപ് ഉയർത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.
ട്രംപിന്റെ നടപടികളോടുള്ള പ്രതികരണമെന്നോണം പെട്രോ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ‘ഒരു വിസ്കി ഗ്ലാസുമായി ഇരുന്ന് ട്രംപുമായി കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്നെ ട്രംപ് താഴ്ന്ന വംശജനായി കാണുന്നതുകൊണ്ട് അത് ബുദ്ധിമുട്ടാണ്’, പെട്രോ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ട്രംപിന്റെ ഭീഷണികൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബിയ ഇനി വടക്കോട്ട് നോക്കുന്നില്ലെന്നും ട്രംപ് തന്നെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അമേരിക്കൻ ഭൂഖണ്ഡത്തിലെയും ലോകത്തിലെയും മറ്റു രാജ്യങ്ങളുടെ കൂട്ടായ പ്രതികരണം ഉണ്ടാകുമെന്നും പെട്രോ മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ എണ്ണയോടുള്ള ആർത്തി മനുഷ്യരാശിയെ നശിപ്പിക്കുമെന്നും പെട്രോ കുറ്റപ്പെടുത്തി. നിങ്ങളുടെ എണ്ണ എനിക്കിഷ്ടമല്ല, ട്രംപ്. അത്യാഗ്രഹം കാരണം നിങ്ങൾ മനുഷ്യരാശിയെ തുടച്ചുനീക്കാൻ പോകുകയാണ്. എനിക്ക് ഗ്യാസ്ട്രൈറ്റിസ് ഉണ്ടെങ്കിലും ഒരു വിസ്കി ഗ്ലാസുമായി ഇരുന്ന് നമുക്ക് ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാമെന്ന് പെട്രോ കൂട്ടിച്ചേർത്തു. ലിങ്കന്റെ ആശയങ്ങളെ പിന്തുടരുന്ന വെള്ള ലിബർട്ടേറിയൻമാരുമായും, അമേരിക്കയിലെ കറുത്തവരും വെളുത്തവരുമായ സാധാരണ കർഷകരുമായുമാണ് താൻ സഹകരിക്കുന്നതെന്നും, അടിമക്കച്ചവടം നടത്തിയവരുമായി ഒരു ബന്ധവുമില്ലെന്നും പെട്രോ തുറന്നു പറഞ്ഞു.
നിങ്ങൾക്ക് എന്നെ കൊല്ലാം, പക്ഷേ ഞാൻ എന്റെ ജനതയിൽ ജീവിക്കും. നിങ്ങളുടെ വരവിനു മുൻപേ അമേരിക്കയിൽ ഞങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ കാറ്റിന്റെയും മലകളുടെയും കരീബിയൻ കടലിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആളുകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, കൊളംബിയയുടെ നിലപാടിൽ അയവ് വരുത്തിയതിനെ തുടർന്ന് ട്രംപിന്റെ പ്രതികാര നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.



