തൻ്റെ ഭരണകൂടം ചുമത്തിയ ഇറക്കുമതി തീരുവകൾ കാരണം ചൈന വലിയ പ്രതിസന്ധി നേരിടുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കുട്ടികൾക്ക് ഒരുപക്ഷേ ‘മുപ്പത് പാവകൾക്ക് പകരം രണ്ട് പാവകൾ’ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം, എങ്കിലും ഇതിൻ്റെയെല്ലാം ആത്യന്തിക ഫലം അനുഭവിക്കുന്നത് ചൈനയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
“ചിലർ പറയുന്നു കടകളിലെ ഷെൽഫുകളൊക്കെ കാലിയാകുമെന്ന്. ശരി, ഒരുപക്ഷേ കുട്ടികൾക്ക് മുപ്പത് പാവകൾക്ക് പകരം രണ്ടെണ്ണം കിട്ടിയെന്നിരിക്കും. ആ രണ്ട് പാവകൾക്ക് സാധാരണയേക്കാൾ രണ്ട് ഡോളർ കൂടുതൽ വില നൽകേണ്ടിയും വന്നേക്കാം,” ട്രംപ് വിശദീകരിച്ചു.
145 ശതമാനം വരെ തീരുവ ചുമത്തിയതിനാൽ ചൈനയിലെ ഫാക്ടറികൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയെന്ന പുതിയ സർക്കാർ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ. റിപ്പോർട്ടിന് ശേഷം ഓഹരി വിപണിയിലുണ്ടായ ഇടിവിന് കാരണം മുൻ പ്രസിഡൻ്റ് ജോ ബൈഡനാണെന്നും ട്രംപ് ആരോപിച്ചു.
“ഇത് ട്രംപിൻ്റേതല്ല, ബൈഡൻ്റെ ഓഹരി വിപണിയാണ്. തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരും, റെക്കോർഡ് എണ്ണത്തിൽ കമ്പനികൾ അമേരിക്കയിലേക്ക് തിരിച്ചുവരാൻ തുടങ്ങുകയാണ്. നമ്മുടെ രാജ്യം കുതിച്ചുയരും, പക്ഷേ ബൈഡൻ ഉണ്ടാക്കിയ ‘കെട്ടുപാടുകൾ’ നമ്മൾ ഒഴിവാക്കണം. അതിന് കുറച്ച് സമയമെടുക്കും, തീരുവകളുമായി ഇതിന് ബന്ധമൊന്നുമില്ല,” ട്രംപ് പറഞ്ഞു.



