അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ചൈന. ഹോര്‍മുസ് വേഗത്തില്‍ തുറക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ശാശ്വതമായ വെടിനിര്‍ത്തല്‍ മാത്രമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശക്തി ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. നയതന്ത്ര ചര്‍ച്ചയിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ സാധിക്കൂ. ചര്‍ച്ചക്കുള്ള വാതില്‍ ഒരിക്കല്‍ തുറന്നാല്‍ അത് വീണ്ടും അടയ്ക്കരുതെന്നും ചൈന വ്യക്തമാക്കി. ഇറാന്‍ യുദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്നു ദിവസത്തെ ചൈനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നാണ് വാഷിങ്ടണിലേക്ക് മടങ്ങിയത്. കൂടിക്കാഴ്ച വിജയകരവും മറക്കാനാകാത്തതുമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചരിത്രപരവും നാഴികക്കല്ലുമാണ് സന്ദര്‍ശനമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ഇറാന് സൈനിക സഹായം നല്‍കില്ലെന്ന് ചൈന ഉറപ്പ് നല്‍കിയതായി ട്രംപ് വ്യക്തമാക്കി. എന്നാല്‍, തായ്‌വാനെ സംബന്ധിച്ച അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷോങ്നാന്‍ഹെയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആതിഥേയത്വം നല്‍കിയത്. ചായസല്‍ക്കാരത്തിനും ഉച്ചഭക്ഷണത്തിനുമിടെ നയതന്ത്ര ചര്‍ച്ചകള്‍ തുടര്‍ന്നു. ഉച്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങി. കൂടിക്കാഴ്ച വിജയകരവും മറക്കാനാകാത്തതുമാണെന്നും വാഷിങ്ടണില്‍ ഷിയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും സമവായത്തിന്റെതായ പാത സ്വീകരിക്കണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷവും തായ് വാന്‍ വിഷയവും വ്യാപാരവുമെല്ലാം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.