ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തത്തിന്റെ നാൽപ്പതാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മേഖലയിൽ റഷ്യൻ മിസൈലുകൾ ഭീതി വിതയ്ക്കുന്നു. ഉക്രെയ്നിലെ വിവിധ ലക്ഷ്യങ്ങൾ തേടിയുള്ള റഷ്യൻ ഡ്രോണുകളും മിസൈലുകളും ചെർണോബിൽ ആണവനിലയത്തിന് തൊട്ടുമുകളിലൂടെയാണ് പറക്കുന്നതെന്ന് ഉക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ റുസ്‌ലാൻ ക്രാവ്ചെങ്കോ വെളിപ്പെടുത്തി. ഇത് വലിയൊരു ആണവ അപകടത്തിന് കാരണമായേക്കാമെന്ന കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
റഷ്യയുടെ അതിവേഗ കിൻസാൽ മിസൈലുകൾ ആണവനിലയത്തിന് ഇരുപത് കിലോമീറ്റർ ചുറ്റളവിൽ പലതവണ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം മുപ്പത്തിയഞ്ചോളം മിസൈലുകൾ ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഈ മേഖലയിലൂടെ കടന്നുപോയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉക്രെയ്നിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാനാണ് റഷ്യ ഈ പാത ബോധപൂർവ്വം തിരഞ്ഞെടുക്കുന്നതെന്ന് ഉക്രെയ്ൻ ആരോപിക്കുന്നു.
ജനങ്ങളെ ഭയപ്പെടുത്താനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വേണ്ടിയാണ് ആണവ കേന്ദ്രങ്ങൾക്ക് മുകളിലൂടെ മിസൈലുകൾ വിക്ഷേപിക്കുന്നത്. സൈനികമായ മറ്റ് ലക്ഷ്യങ്ങളൊന്നും ഇതിന് പിന്നിലില്ലെന്ന് ഉക്രെയ്ൻ പ്രോസിക്യൂട്ടർ വ്യക്തമാക്കി. റഷ്യൻ ഡ്രോണുകൾ ആണവനിലയത്തിന്റെ സംരക്ഷണ കവചത്തിന് തൊട്ടടുത്ത് വരെ എത്തിയ സാഹചര്യങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഈ വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ആണവ കേന്ദ്രങ്ങൾക്ക് സമീപം പരമാവധി സംയമനം പാലിക്കണമെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ആവർത്തിച്ച് ആവശ്യപ്പെട്ടു. ഒരു ചെറിയ പിഴവ് പോലും യൂറോപ്പിനെ മുഴുവൻ ബാധിക്കുന്ന വലിയൊരു ദുരന്തത്തിലേക്ക് നയിച്ചേക്കാം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത്. ആണവ സുരക്ഷ ഉറപ്പാക്കുന്നതിൽ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് ഉക്രെയ്ൻ ആവശ്യപ്പെട്ടു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ചെർണോബിലിന് പുറമെ പടിഞ്ഞാറൻ ഉക്രെയ്നിലെ ഖ്മെൽനിറ്റ്സ്കി ആണവനിലയത്തിന് സമീപവും മിസൈലുകൾ വീണതായി റിപ്പോർട്ടുണ്ട്. സാങ്കേതിക തകരാർ മൂലം നിലത്തുപതിച്ച മിസൈലുകൾ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വരും ദിവസങ്ങളിൽ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് ഉക്രെയ്ൻ നീക്കം.



