യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം 21 മാസം പിന്നിടുമ്പോഴാണ് ഹമാസ് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച യുഎസ് സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

അമേരിക്കന്‍ പിന്തുണയുള്ള കരട് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ നിബന്ധനകള്‍ ഉടന്‍തന്നെ ചര്‍ച്ച ചെയ്യാമെന്നാണ് ഹമാസിന്റെ നിലപാട്. അതേസമയം, ഹമാസിന്റെ പുതിയ നിലപാടിനോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്ന ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.

ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. എന്നാല്‍ ഗാസയില്‍ തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചാല്‍ ഇസ്രയേല്‍ തങ്ങളുടെ ആക്രമണം പുനരാരംഭിക്കില്ല എന്നതിന് ഉറപ്പു നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.