വിശുദ്ധ പത്രോസിന്റെ സിംഹസനത്തിൽ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അദേഹം അറിയപ്പെടും. ചരിത്രത്തിൽ ആദ്യമായാണ് ഒരു അമേരിക്കൻ കർദിനാൾ പോപ്പ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുള്ള കർദിനാളാണ് അദേഹം. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് അറുപത്തൊമ്പതുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ്.

മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു. സിസ്റ്റൈൻ ചാപ്പലിൽ തുടർച്ചയായി കഴിയുന്ന കർദ്ദിനാൾമാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രണ്ടാം ദിനം വെള്ളപ്പുക ഉയര്‍ന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി. 

ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയാണ് അദേഹം. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിൻ്റെ അടയാളമായി വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും വൈകുന്നേരം വെളുത്ത പുക ഉയർന്നതോടെ ലോകമെമ്പാടുമുള്ള ക്രൈസ്ത‌വ വിശ്വാസികളുടെ പ്രാർത്ഥനകൾ ഫലം കണ്ടു.

വത്തിക്കാന്‍ ന്യൂസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകലില്‍ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടിയ 133 കർദിനാൾ വോട്ടർമാരാണ് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തത്. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കൂടിനിന്ന ജനക്കൂട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.

 സിസ്റ്റീൻ ചാപ്പലിലെ മേല്‍ക്കൂരയില്‍ വരച്ച മൈക്കലാഞ്ചലോയുടെ പെയിന്‍റിംഗിന് താഴെ  നടക്കുന്ന രഹസ്യയോഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ദിനം നടന്ന തെരഞ്ഞെടുപ്പില്‍ മാർപ്പാപ്പയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. രണ്ടാം ദിനമായ ഇന്നും രാവിലെ നടന്ന വോട്ടെടുപ്പില്‍ കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. ഒടുവില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകളില്‍ സ്ഥാപിച്ച പുകക്കുഴലിലൂടെ വെള്ളപ്പുക എത്തിയത്.