ഹണി റോസിനെതിരായ ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണൂരിന് ഹൈകോടതി ജാമ്യം അനുവദിച്ചത് ബോബി ചെമ്മണൂർ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെ. ബോബിയുടെ പരാമർശത്തിൽ ദ്വയാർത്ഥമുണ്ടെന്നും കോടതി വിലയിരുത്തി. ഹണി റോസിന് അസാമാന്യ മികവൊന്നും ഇല്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. പിന്നീട് ബോബിയുടെ അഭിഭാഷകൻ ഈ പരാമർശം പിൻവലിച്ചു. താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണൂർ കോടതിയിൽ വാദിച്ചു.

താന്‍ നിരപരാധിയാണെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ബോബി ചെമ്മണൂര്‍ കോടതിയില്‍ വാദിച്ചത്. ബോബിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാം എന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു. പിവി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.

ജാമ്യ ഹര്‍ജി ഉത്തരവ് വൈകിട്ട് 3.30 ന് ഹൈകോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ഉപാധികള്‍ എന്തൊക്കെ എന്നത് ഉത്തരവില്‍ വ്യക്തമാക്കും. ഉത്തരവ് ജയിലിലെത്തിച്ചാല്‍ ബോബിക്ക് പുറത്തിറങ്ങാം. ചൊവ്വാഴ്ച തന്നെ ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തനിക്കെതിരെ തുടര്‍ച്ചയായി ലൈംഗികാധിക്ഷേപവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹണി റോസിന്റെ പരാതിയിലാണ് കഴിഞ്ഞ ബുധനാഴ്ച വയനാട്ടുനിന്ന് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.