ഉത്തരാഘണ്ഡില്‍ ബദരീനാഥിലെ മന ഗ്രാമത്തിന് സമീപമുണ്ടായ ഹിമപാതത്തില്‍ 25 തൊഴിലാളികള്‍ ഇപ്പോഴും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 57 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇതുവരെ 32 പേരെ മഞ്ഞിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി. 

രക്ഷപെടുത്തിയ തൊഴിലാളികളെ മനയ്ക്കടുത്തുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചതായി ഉത്തരാഖണ്ഡ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് ഐജി നിലേഷ് ആനന്ദ് ഭാര്‍നെ പറഞ്ഞു. ഇവരില്‍ 4 പേരുടെ സ്ഥിതി ഗുരുതരമാണ്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ക്യാംപിന് മുകളിലേക്കാണ് ഹിമപാതമുണ്ടായത്. തൊഴിലാളികളെല്ലാം ബിആര്‍ഒയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവരായിരുന്നു.

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെയും മറ്റും ടീമുകള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഐടിബിപിയും ഗര്‍വാള്‍ സ്‌കൗട്ട്സും നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ദുര്‍ഘടമായ സ്ഥലവും തീര്‍ത്തും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ട്. 

സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ദ്രുതഗതിയില്‍ ജോഷിമഠിലെ ഏറ്റവും അടുത്തുള്ള പോസ്റ്റില്‍ നിന്ന് ഒരു റെസ്‌ക്യൂ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ച് രക്ഷാപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ തേടി.