സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം: മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കി ഇറ്റലി
ഇറ്റലിയിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് മാതാപിതാക്കളുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമ പരിഷ്കരണത്തിന് പാർലമെന്റിന്റെ അംഗീകാരം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരാണ് ഈ വിവാദ ബിൽ പാസ്സാക്കിയത്. പുതിയ നിയമപ്രകാരം നഴ്സറികളിലും പ്രൈമറി സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് പൂർണ്ണമായും വിലക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസ മന്ത്രി ജുസെപ്പെ വാൽദിതാര അവതരിപ്പിച്ച ബില്ലിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറ്റാലിയൻ സെനറ്റ് അന്തിമ അംഗീകാരം നൽകിയത്. കൗമാരക്കാർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് തടയുന്നതാണ് ഈ നിയമമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. “ലൈംഗിക വിദ്യാഭ്യാസത്തിന് മാതാപിതാക്കളുടെ അനുമതി വേണമെന്ന് പറയുന്നത് സ്കൂളുകളിൽ ഇറ്റാലിയൻ സാഹിത്യമോ ചരിത്രമോ പഠിപ്പിക്കാൻ കുടുംബങ്ങളുടെ അനുവാദം ചോദിക്കുന്നത് പോലെയാണ്. പൊതുവിദ്യാലയങ്ങളുടെ വിദ്യാഭ്യാസപരമായ ദൗത്യത്തെ വഞ്ചിക്കുന്ന ഒരു ഭരണഘടനാപരമായ അസംബന്ധമാണിത്,” ഗ്രീൻസ് ആൻഡ് ലെഫ്റ്റ് അലയൻസ് പാർട്ടി നേതാവ് ആഞ്ചലോ ബൊണെല്ലി വിമർശിച്ചു. എന്നാൽ, ഈ പരിഷ്കരണത്തിലൂടെ കുട്ടികളെ ലൈംഗികതയുമായി ബന്ധപ്പെട്ട അനാവശ്യ ആശയക്കുഴപ്പങ്ങളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജുസെപ്പെ വാൽദിതാര അവകാശപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച് മാതാപിതാക്കൾക്കുള്ള ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുക മാത്രമാണ് ഈ നിയമത്തിലൂടെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമപ്രകാരം സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എന്തെങ്കിലും ക്ലാസുകളോ പരിപാടികളോ നടത്തുന്നുണ്ടെങ്കിൽ കുറഞ്ഞത് ഏഴ് ദിവസം മുൻപെങ്കിലും മാതാപിതാക്കളെ അറിയിച്ചിരിക്കണം. അതിൽ പങ്കെടുക്കുന്ന പുറത്തുനിന്നുള്ള വിദഗ്ദ്ധരെയോ സംഘടനകളെയോ കുറിച്ചുള്ള വിവരങ്ങളും...
Read More



