ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026: യുഎഇയിലെ അതിസമ്പന്നനായ മലയാളിയായി എം.എ യൂസഫലി
യുഎഇയിലെ അതിസമ്പന്നരായ വിദേശികളുടെ 2026-ലെ പട്ടിക ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസ് (Binance) സ്ഥാപകൻ ചാങ്പെങ് ഷാവോയാണ് 110 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിൽ ഒന്നാമതെത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 5.8 ബില്യൺ ഡോളർ ആസ്തിയോടെ യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയിൽ ആറാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചത്. റീട്ടെയ്ൽ, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ യുഎഇയുടെ വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനി 20.8 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിൽ രണ്ടാമതെത്തി. റഷ്യൻ സ്വദേശിയും എനർജി കമ്പനിയായ SUEK സ്ഥാപകനുമായ ആൻഡ്രി മെൽനിചെങ്കോയാണ് 20.4 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുള്ളത്. ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവ്, ഫിൻടെക് കമ്പനിയായ റിവൊലുട് (Revolut) സ്ഥാപകൻ നിക് സ്റ്റോറോൻസ്കി എന്നിവരാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നർ. 41 വയസ്സാണ് ഇരുവരുടെയും പ്രായം. റിയൽ എസ്റ്റേറ്റ്, നിക്ഷേപ മേഖലകളിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളികളായ രവി പിള്ള (4.2 ബില്യൺ ഡോളർ), സണ്ണി വർക്കി (4 ബില്യൺ ഡോളർ), പി.എൻ.സി. മേനോൻ (3.9 ബില്യൺ ഡോളർ), ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനിയാണ് 5.6 ബില്യൺ ഡോളറുമായി പട്ടികയിലുള്ള മറ്റൊരു പ്രമുഖ ഇന്ത്യക്കാരി. ആകെ 9 ഇന്ത്യക്കാരാണ് ഇത്തവണ പട്ടികയിൽ ഇടം പിടിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള രാജ്യം എന്ന പദവി ഇന്ത്യ നിലനിർത്തി. ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി 49.9 ബില്യൺ ഡോളറാണ്. 81 വയസ്സുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പട്ടികയിലെ ഏറ്റവും പ്രായം കൂടിയ...
Read More



