നിയമ വിരുദ്ധമായ ദേശീയ പ്രതിരോധ രേഖകൾ കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ പ്രതിരോധ തന്ത്രജ്ഞൻ ആഷ്ലി ടെല്ലിസ് യുഎസില്‍ അറസ്റ്റിൽ. 64 കാരനായ ടെല്ലിസ് നിരവധി തവണ ചൈനീസ് ഗവൺമെന്‍റ് ഉദ്യോഗസ്ഥരെ നേരിട്ട് കണ്ടുവെന്നും റിപ്പോർട്ട് പറയുന്നു.
തിങ്കളാഴ്ചയാണ് ദേശീയ പ്രതിരോധ വിവരം സംബന്ധിച്ച ഫെഡറൽ നിയമം ലംഘിച്ചതിന് വിർജിനിയ കോടതി കേസ് ചാർജ് ചെയ്തത്. തിങ്കളാഴ്ചയാണ് എഫ്.ബി.ഐ നടത്തിയ പരിശോധനയിൽ 1000 പേജുകളുള്ള അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ ടെല്ലസ്സിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ചാരവൃത്തി നടന്നതായി സൂചനകളൊന്നും ഇല്ലെങ്കിലും, ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ കൈവശം വെച്ചത് ഫെഡറൽ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം. അതേസമയം, കുറ്റം തെളിയിക്കപ്പെട്ടാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 2,50,000 ഡോളർ(2,21,84,225 രൂപ) പിഴയും ബന്ധപ്പെട്ട രേഖകൾ കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ, ഇത് ആരോപണം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ടെല്ലിസിനെ നിരപരാധി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മുബൈയിൽ ജനിച്ചു വളർന്ന ആഷ്ലി ടെല്ലിസ് ബിരുദ പഠനത്തിനു ശേഷം പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി എടുക്കുന്നതിനു വേണ്ടിയാണ് യു.എസിൽ എത്തുന്നത്. മുൻ യു.സ് പ്രസിഡന്‍റ് ജോർജ് ബുഷിന്‍റെ ദേശീയ സുരക്ഷാ കൗൺസിലിലും, സ്ട്രാറ്റജിക് പ്ലാനിങ് ആന്‍റ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്ടറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ യു.എസ് അംബാസിഡറിന്‍റെ സീനിയർ ഉപദേഷ്ടാവായും ടെല്ലിസ് പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റിന്‍റെ അൺപെയ്ഡ് സീനിയർ അഡ്വൈസറായും നെറ്റ് അസസ്മെന്‍റ് ഓഫീസിന്‍റെ കരാറുകാരനായും പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള അമേരിക്കയിലെ മുൻ നിര നയതന്ത്രജ്ഞനായ ടെല്ലിസ് 2000ലെ യു.എസ്-ഇന്ത്യ സിവിൽ ന്യൂക്ലിയർ കരാറിലും നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. 2001 മുതൽ ടെല്ലിസ് യു.എസ് പൗരനാണ്.



