നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചു. ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. സുരേഷ് കുമാറിനെ വിമർശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവിൽ ഫെയ്സ്ബുക്കിൽ കാണാനില്ല.
നിർമാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജി. സുരേഷ് കുമാർ നടത്തിയ പരാമർശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താൻ നിർമിക്കുന്ന ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാർ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു ആന്റണി പെരുമ്പാവൂർ സ്വീകരിച്ചത്. എതെങ്കിലും നിക്ഷിപ്ത താൽപര്യക്കാരുടെ വാക്കുകളിൽ സുരേഷ് കുമാർ പെട്ടുപോയതാണോയെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാ സമരമടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിക്കാൻ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂർ ചോദിച്ചിരുന്നു.
നിർമാതാക്കളുടെ സംഘടനയിലെ ഭിന്നത തുറന്നുകാട്ടുന്നതാണ് കുറിപ്പെന്ന വ്യാഖ്യാനമുണ്ടായി. ആന്റണിയെ പിന്തുണച്ച് മോഹൻലാൽ തന്നെ രംഗത്തെത്തി. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അജു വർഗീസുമടക്കം പിന്തുണച്ചതോടെ മലയാള സിനിമാ മേഖലതന്നെ രണ്ടുതട്ടിലായി.
പിന്നാലെ ആന്റണിയെ തള്ളി നിർമാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്ന് അവർ വിശദീകരിച്ചു. സംഘടനയിൽ ഭിന്നിപ്പില്ലെന്ന് സംഘടനയുടെ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ അവകാശപ്പെട്ടു. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗം ആന്റണിക്ക് നോട്ടീസ് നൽകാൻ തീരുമാനിക്കുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു.
ഇതിനിടെ മാർച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകളുമായി കരാറൊപ്പിടുന്നതിന് മുമ്പ് ചേംബറിന്റെ അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഫിയോക് അടക്കമുള്ള സംഘടനകൾക്ക് കത്ത് നൽകിയിരുന്നു. ഇത് മാർച്ച് 27-ന് ഇറങ്ങുന്ന എമ്പുരാനെ ലക്ഷ്യമിട്ടാണെന്ന് വ്യാഖ്യാനമുണ്ടായി. ഇതിനെല്ലാം പിന്നാലെയാണ് ആന്റണി സംഘടനകൾക്ക് വഴങ്ങി പോസ്റ്റ് പിൻവലിച്ചത്.



