അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ് കമ്പനികൾ 28,874 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കോബ്രോ പോസ്റ്റ്. സിംഗപ്പൂർ, മൗറീഷ്യസ്, സൈപ്രസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ഓഫ്‌ഷോർ സ്ഥാപനങ്ങൾ വഴി ഏകദേശം 13,047 കോടി രൂപ സംശയാസ്പദമായ രീതിയിൽ അദ്ദേഹത്തിന്റെ കമ്പനികളിൽ എത്തിയെന്നും കോബ്രപോസ്റ്റ് ആരോപിക്കുന്നു. 

റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് കോർപറേറ്റ് അഡൈ്വസറി സർവിസസ് എന്നിവയുൾപ്പെടെ അനിൽ അംബാനിയുടെ കീഴിലുള്ള കമ്പനികളിൽനിന്നുള്ള ഓഹരികൾ കടലാസ് കമ്പനികൾ വഴി തിരിച്ചുവിട്ടാണ് തട്ടിപ്പെന്ന് കോബ്രാപോസ്റ്റ് പത്രാധിപർ അനിരുദ്ധബഹൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ, ആരോപണങ്ങൾക്ക് പിന്നാലെ   കോബ്രാപോസ്റ്റിനെതിരെ അപകീർത്തിക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്.

2013ലെ കമ്പനീസ് ആക്ട്, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആക്ട്, ആദായനികുതി നിയമം തുടങ്ങിയ വിവിധ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് അനിൽ അംബാനിയും കമ്പനിയും നടത്തിയതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.